Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label റഫീഖ് അഹമ്മദ്. Show all posts
Showing posts with label റഫീഖ് അഹമ്മദ്. Show all posts

Monday, July 22, 2019

പത്താം ക്ലാസ്സിലെ "അമ്മത്തൊട്ടിൽ" എന്ന കവിതയെ കുറിച്ച് കവി റഫീഖ് അഹമ്മദ് സംസാരിക്കുന്നു .


അമ്മത്തൊട്ടില്‍ - ഒരു വായന



ധനം എന്‍.പി

വാക്കുകള്‍ക്ക് നവജീവനും ഭാവവും കൈവരുന്നത് അതില്‍ തീവ്ര വികാരം ഉള്‍ച്ചേരുമ്പോഴാണ്.അപ്പോഴവ പരിമിതമായ അര്‍ത്ഥത്തെപ്പിളര്‍ന്ന്,ഉയരുന്നു.നമ്മില്‍ നീറിപ്പടര്‍ന്ന് ചുട്ടുപൊള്ളിയ്ക്കുന്നവയായും ചിലത് മാറുന്നു.

റഫീക്ക് അഹമ്മദിന്റെ ' അമ്മത്തൊട്ടില്‍' എന്ന കവിത സമൂഹത്തെയാകമാനം ആഴത്തിലാഴ്ത്തുന്ന ഒരു ഉള്‍ക്കണ്ണായി മാറി.അതുവരെ പിള്ളകള്‍ക്ക് അഭയമായിക്കരുതിയ 'അമ്മത്തൊട്ടില്‍' എന്ന വാക്കിന്റെ വ്യാപ്തി ഉള്‍ത്തളത്തിലെ ചോദ്യചിഹ്നമായും ശൂന്യതയായും ഉയര്‍ന്നു.
'ഒന്നുമേ ചോദിയ്ക്കാതെ, അനങ്ങാതെ പണിപ്പെട്ട് കണ്ണുകളടച്ച് തുറന്ന് പിന്‍സീറ്റിലിരിക്കുന്ന അമ്മ. പാടയും പീളയുംകെട്ടി,തളര്‍ന്ന കണ്ണുകള്‍ എന്തൊക്കെയോ പറയുന്ന പോലെ.നീരറ്റ കൈവള്ളികള്‍ ചുള്ളികളായി തന്നെത്തന്നെ പുണര്‍ന്നിരിക്കുന്നു.മകന്‍ എത്ര നേരേയിരുത്തിയിട്ടും അമ്മ നേരെയാവുന്നില്ല. തന്നിലൂടെ ഉയിര്‍പ്പിറവി കൊണ്ടവന് താന്‍ അന്യയും അധീനയും ആയതറിയുന്നില്ല.മകന്റെ പുതിയ നാഗരിക ജീവിത സാഹചര്യങ്ങളുടെ ചതുരങ്ങളില്‍ ഒതുങ്ങി ' നേരെയിരിക്കാന്‍' അമ്മയ്ക്കാവുന്നില്ല. തനിയ്ക്കനുസരിച്ച് അമ്മയെ നേരെയിരുത്തുന്ന മകന്‍.

ഇപ്പെരുംമാളിന്റെ (ഇപ്പെരുമാളിന്റെ? )
തൊട്ടടുത്തായിട്ടിറക്കിയാലെന്നോര്‍ത്തു
പെറ്റുകിടക്കും തെരുവുപട്ടിയ്ക്കെന്തൊ-
രൂറ്റം കുരച്ചത് ചാടിക്കുതിയ്ക്കുന്നു"

ആളൊഴിഞ്ഞ തെരുവീഥികളില്‍,ഭാരമൊഴിയ്ക്കുവാന്‍ ആധി പൂണ്ട മകന്റെ കാര്‍ ഓടുന്നു.ഒരു 'പെരുംമാളിനു'മുന്നില്‍ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ 'പെറ്റുകിടക്കുന്ന' ഒരു  'തെരുവുപട്ടി' ഊറ്റത്തോടെ കുരച്ചു ചാടുന്നു.പെരുതായി പെരുകുന്ന മാളുകളാണിന്നത്തെ പെരുമാളുകള്‍.ഉപഭോഗസംസ്കാരത്തിന്റെ കാട്ടിക്കൂട്ടലുകളുടെ ആകാശപ്പൊക്കങ്ങള്‍ക്കു നേരെ ചാടിക്കുതിക്കുന്ന മനുഷ്യന്‍.അവനെ നോക്കി നെട്ടനെ, നില്‍ക്കുന്ന 'ഉലകുടയ പെരുമാളുകള്‍' . ചാടിക്കുരച്ച തെരുവു പട്ടിയുടെ മുന്നില്‍ നിന്ന വിശ്വമാനവന്‍  (global സംസ്കാരികന്‍), ചന്ദ്രനെ തൊട്ട്, വിദ്യയാലും വിജ്ഞാനത്താലും സമ്പന്നന്‍  'തെരുവിനെയും പട്ടിയെയും' ഒരുപോലെ പുച്ഛിക്കുന്ന ധൈഷണികന്‍ . ജൈവചോദനയുടെ വീര്യമറിയാത്ത നയതന്ത്രജ്ഞന്‍. ഈ തെരുവു പട്ടിയുടെ കുരയ്ക്കു മുന്നില്‍ വിശ്വത്തോളമുയര്‍ന്ന അവന്റെ തല താഴുന്നു.ഇതിനേക്കാൾ ശക്തമായി ഇന്നത്തെ മനുഷ്യന്റെ പരാജയം അടയാളപ്പെടുത്താനാവില്ല.

'രണ്ടുമൂന്നാളുകളുണ്ടെങ്കിലും,പിന്നി-
ലുണ്ട് ഒഴിവുകനത്തൊരിരുളിടം.'

ജില്ലാശുപത്രിയ്ക്കടുത്ത് ,ആളുറങ്ങാത്ത ഒരേയൊരു രാക്കട.അതിനു പിന്നില്‍ ആളൊഴിഞ്ഞ ഇടത്തിനു് ഇരുളിന്റെ കനം.മനുഷ്യനില്‍ കനം ഒഴിവുമാണ്.ഇവിടെ മകന്റെ മനസ്സ് ഒഴിവു തേടുമ്പോള്‍ കനക്കുന്നു.ആശുപത്രിപ്പടികളില്‍ തട്ടിത്തടഞ്ഞ മനസ്സിലവന്‍ താങ്ങായ ഒരു ചുമലും പനിയുടെ ചൂടും തളര്‍ച്ചയും,സൂചിയുടെ തളയ്ക്കും വേദനയോടൊപ്പം അറിഞ്ഞു.
വെട്ടമില്ലാത്ത, ആളില്ലാവഴികള്‍ താണ്ടുന്നു പിന്നെയും.ബാല്യം ഏകാന്തമായി കണ്ണുപൊത്തിക്കളിച്ചയിടം.ഇതാ ഇവിടെ , ഇവിടെ എന്നു് പറഞ്ഞ് വട്ടം കറക്കിയിടത്ത് കരഞ്ഞു കുതറിയോടിയ കുട്ടി.പുറത്തമ്മ കാവലായ് നിന്നു.ഒരു പിച്ചലിന്നും എരിയുന്നു. വളര്‍ച്ചയില്‍ വാത്സല്യത്തിന് മധുരം മാത്രമല്ല എരിവിന്റെ പിച്ചും തളയുന്ന സൂചിയുമുണ്ടല്ലോ.ഇറക്കുവാന്‍ ആയില്ല അവിടെയും.....

ദേവാലയങ്ങളില്‍, പരാതികള്‍ ശല്യപ്പെടുത്തലുകള്‍ക്കിടയില്‍ കരിന്തിരിയാളുന്നു. അശാന്തിയുടെ അസ്വസ്ഥത രക്ഷകനെയും പിടികൂടുന്ന അവസ്ഥ.ഇടറുന്ന ചിന്തകളില്‍ വണ്ടി മുന്നോട്ട്........ തണുപ്പിലുറഞ്ഞ്,ചില്ലുകള്‍ ഉയര്‍ത്തുമ്പോള്‍ ഉള്ളില്‍ ചൂടും മണവും പരക്കുന്നു.തന്നെപ്പൊതിഞ്ഞ കരിമ്പടവും അമ്മച്ചൂടും.കാച്ചെണ്ണയുടെയും ഓലക്കൊടികളുടെയും ഗന്ധം ഉഴിയുന്നു മനസ്സിനെ. ആ ഗന്ധത്തിലയാള്‍ മനം തുറക്കുന്നു.തനിക്കമ്മയെ എവിടെയും നടതള്ളാനാവില്ലെന്ന് അയാള്‍ തിരിച്ചറിയുന്നു.ഒന്നിനും കൊള്ളരുതാത്തവനെന്ന പഴി വീടകം മൊഴിഞ്ഞാലും, അയാള്‍ക്കാവില്ലെന്നു നിശ്ചയം.തലപെരുത്തയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍.

മെല്ലെത്തിരിഞ്ഞൊന്നു നോക്കി, പിറകിലെ
സീറ്റിലുണ്ടമ്മ വലത്തോട്ടു പൂര്‍ണ്ണമായ്
ചാഞ്ഞ് ,മടങ്ങി മയങ്ങിക്കിടക്കുന്നു.
പീളയടിഞ്ഞ് നിറം പോയ കണ്ണുക-
ളെന്തേയടയ്ക്കാതെ വെച്ചമ്മ നിര്‍ദ്ദയം?

'അമ്മ നിര്‍ദ്ദയം കണ്ണുകളടയ്ക്കാതെ' പോയെന്നയാള്‍ അറിയുന്നു. തന്നെ സംരക്ഷിക്കാനിനിയും കണ്ണുകള്‍ നല്‍കിയും,കണ്ണായ നിന്നെ കാത്തു നിര്‍ത്തുന്ന ഒരമ്മ.ഈ കൊച്ചു കവിതയില്‍ ഒരുലകം മുഴുവനും ഉണ്ട്.ഭാഷയോ,സംസ്കാരമോ,പ്രകൃതിയോ ഒക്കെ എവിടെയിറക്കേണ്ടൂ എന്ന് വ്യഥിതനാകുന്ന മാനവനും ആകാം.എങ്കിലും ഈ കവിതയുണര്‍ത്തിയ പ്രഥമ ചിന്തയും വികാരവും പ്രശ്നവും പൊക്കിള്‍ക്കൊടിയിലൂടെ ഈട്ടിയ അമ്മയെ ഉപേക്ഷിക്കുവാനൊരു തൊട്ടില്‍പ്പഴുത് തേടുന്ന മനുഷ്യന്‍ തന്നെയാണ്.അതിനെയൊന്നു പൊള്ളിച്ചു ഈ തീപ്പൊരി.


Sunday, March 18, 2018

Saturday, December 9, 2017

തോറ്റുപോയ അമ്മത്തൊട്ടില്‍


 സമകാലിക കവികളില്‍ പുതിയ ഒരു കാവ്യവഴിയിലൂടെ സഞ്ചരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. കവിതയിലെ പാരമ്പര്യവഴിയെയും പുതുവഴിയെയും സമന്വയിപ്പിച്ച് സ്വന്തമായി ഒരു വഴി വെട്ടിത്തുറന്ന കവിയാണദ്ദേഹം. ഈണവും താളവും ഒത്തിണങ്ങിയ വൃത്തനിബദ്ധമായ ഒരു കവിതാരീതി തന്റെ മിക്ക കവിതകളിലും അദ്ദേഹം ചാലിച്ചു. മാത്രയ്ക്ക് പ്രാധാന്യമുള്ള, താളത്തിനൊക്കുന്ന ഒരു ഗാനരീതി ഈ കവിതകളിലുടനീളം നമുക്ക് കാണാം. ഈ രീതിയുടെ  സ്വീകാര്യം കൊണ്ടാകണം അദ്ദേഹത്തിന്റെ കവിതയ്ക്ക് ഗാനശോഭയുണ്ടായതും ഗാനങ്ങള്‍ക്ക് കവിതയുടെ ശോഭ വന്നിണങ്ങിയതും.  മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2013-ലെ 'കവിതപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചതു മുതല്‍ കാവ്യാസ്വാദകരുടെ സവിശേഷശ്രദ്ധ നേടിയ കവിതയാണ് 'അമ്മത്തൊട്ടില്‍'. റഫീക്ക് അഹമ്മദിന്റെ കവിതകളുടെ സവിശേഷതകള്‍ ഒത്തിണങ്ങിയ കവിതയാണ് ഇത്. അമ്മയുടെ വാത്സല്യം നുണയേണ്ടിവരുന്ന സമയത്ത് അനാഥമാക്കപ്പെടുന്ന ബാല്യംപോലെതന്നെയാണ് മക്കളുടെ സ്‌നേഹവും ദയാപൂര്‍ണമായ പരിചരണവും കിട്ടേണ്ട സമയത്ത് അനാഥാലയങ്ങളിലോ വൃദ്ധസദനങ്ങളിലോ തെരുവോരങ്ങളിലോ ക്ഷേത്രസങ്കേതങ്ങളിലോ ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യവും. വാര്‍ധക്യം അനുഭവിക്കുന്ന ഈ ദുരവസ്ഥ കണ്‍മുന്നില്‍ കണ്ടുകൊണ്ടുവേണം നാം അമ്മത്തൊട്ടില്‍ വായിക്കുന്നതും  വിലയിരുത്തുന്നതും.

ഇതിവൃത്തം
          അമ്മയെ ഉപേക്ഷിക്കാനായി മകന്‍ വണ്ടിയില്‍ കയറ്റിയിരുത്തി. എങ്ങോട്ട് കൊണ്ടുപോകുന്നു എന്നവര്‍ ചോദിച്ചില്ല. ഉണങ്ങി വരണ്ട ചുള്ളിപോലെയുള്ള കൈകള്‍ മാറോടുചേര്‍ത്തുവെക്കുകയും പിഞ്ഞാണവര്‍ണമായ കണ്ണുകള്‍ അടച്ചുതുറക്കുകയും ചെയ്തു. വലിയ മാളിന്റെ സമീപം ഉപേക്ഷിക്കാനാഞ്ഞപ്പോള്‍ അവിടെ പെറ്റുകിടന്ന ഒരു പട്ടി കുരച്ചുചാടി ഓടിച്ചു. കുട്ടിക്കാലത്ത് ആശുപത്രിയില്‍ വെച്ച് ഉണ്ടായ അനുഭവത്തിന്റെ സ്മരണകള്‍ അവിടെ ഉപേക്ഷിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. വിദ്യാലയമുറ്റത്ത് കൊണ്ടുതള്ളാമെന്ന് വിചാരിച്ച് അവിടെയെത്തി. വിദ്യാലയസ്മരണകള്‍ അതില്‍നിന്ന് വിലക്കി. ദേവാലയമുറ്റത്ത് കൊണ്ടുചെന്നാക്കുവാന്‍ ചെന്നപ്പോള്‍ ദൈവം നല്ലബുദ്ധി തോന്നിക്കയാല്‍ അവിടെനിന്നും തിരിച്ചുപോന്നു. തണുപ്പടിച്ചപ്പോള്‍ കാറിന്റെ ചില്ലുയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ അമ്മ കുട്ടിക്കാലത്ത് തണുപ്പേല്‍ക്കാതെ സംരക്ഷിച്ചതോര്‍മവന്നു. ചിന്തകള്‍ നീറുന്ന തലയ്ക്കകത്ത് പെരുപ്പുകയറി. തിരിഞ്ഞുനോക്കിയപ്പോള്‍ അമ്മ വലത്തു ചാഞ്ഞ് മയങ്ങിക്കിടക്കുന്നു. അനക്കമറ്റ നിദ്രയിലേക്ക് അമ്മ പോയി. എങ്കിലും പീളയടഞ്ഞ കണ്ണുകള്‍ അവര്‍ അടച്ചിരുന്നില്ല.

കവിതയില്‍ വരച്ചിടുന്ന ബിംബങ്ങള്‍

നീരറ്റു വറ്റി വരണ്ട കൈച്ചുള്ളികള്‍: 
      പച്ചപ്പ് പൂര്‍ണമായി നഷ്ടപ്പെട്ട് നീരുവറ്റി ഉണങ്ങിയ ചെറിയ മരച്ചില്ലയാണ് ചുള്ളി. അതുപോലെ അമ്മയുടെ കൈകള്‍ രക്തവും മാംസവും ഇല്ലാതായി ഉണങ്ങിവരണ്ട മരച്ചില്ലപോലെയായി. എടുത്തുയര്‍ത്താന്‍പോലും ശക്തിയില്ലാതായി മാറി. വാര്‍ധക്യം അതിന്റെ പരകോടിയിലെത്തിയതായി സൂചിപ്പിക്കുന്നു.  

      മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായി  മാറിയ കണ്ണുകള്‍: അമ്മയുടെ കണ്ണുകളെക്കുറിച്ച് വിവരിക്കുന്നു. പാടയും പീളയും മൂടിയ ആ കണ്ണുകള്‍ മങ്ങിപ്പഴകിയ പിഞ്ഞാണത്തിന്റെ (ഭക്ഷണം കഴിക്കുന്ന പാത്രം) മാതിരി നരച്ചും വിളര്‍ത്തും നിറം മങ്ങിയും കാണപ്പെട്ടു. പിഞ്ഞാണം ഉപയോഗിച്ച് പഴകുമ്പോള്‍ അതിന്റെ ചുവട്ടിലെ വെളുത്ത ഭാഗം അടര്‍ന്നുപോയി, ഇരുമ്പിന്റെ അംശം തെളിഞ്ഞുവരും. വാര്‍ധക്യം ബാധിച്ചവരുടെ കണ്ണിലെ കൃഷ്ണമണിയുടെ ഭാഗം ഏതാണ്ട് അതുപോലെയിരിക്കും.  

പെരുമാളും പെറ്റുകിടക്കുന്ന  തെരുവു പട്ടിയും:  
       ആധുനികലോകത്തിന്റെ സംഭാവനയാണ് മാളുകള്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ വ്യാപാരശാലകള്‍. എന്തും വിലയ്ക്കുവാങ്ങാന്‍ അവിടെ കിട്ടും. പക്ഷേ, മാതൃത്വത്തിന്റെ സഹജഭാവങ്ങളായ സ്‌നേഹവും വാത്സല്യവും അവിടെ കിട്ടില്ല. രാത്രിയിലൊഴികെ എപ്പോഴും തിരക്കുള്ള സ്ഥലമായതിനാല്‍ അമ്മയെ അവിടെ ഉപേക്ഷിക്കുകയാവും നല്ലതെന്നയാള്‍ക്ക് തോന്നി.  പെരുമാള്‍ പെരുംആള്‍ എന്നൊക്കെ അര്‍ഥമെടുത്താല്‍ വലിയ ആള്‍, പ്രകൃതി, ദൈവം എന്നൊക്കെ അര്‍ഥം കിട്ടും. വാ കീറിയ ദൈവം വയറിനും കൊടുക്കും എന്നു പറഞ്ഞപോലെ അമ്മ  അവിടെക്കിടന്നു ജീവിച്ചുകൊള്ളും. സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാന്‍ വരുകയാണെന്ന് കരുതിയാണ് പെറ്റുകിടക്കുന്ന തെരുവുപട്ടി കുതിച്ചുചാടിയത്. മൃഗങ്ങള്‍ക്കുപോലും സ്വന്തം മക്കളോട് അലിവുണ്ട്. അതിനാല്‍ അത്ര നല്ല സംരക്ഷണമാണ് ജന്തുക്കള്‍പോലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്. ആറ്റുനോറ്റു വളര്‍ത്തിയ മകന്‍ അമ്മയോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെയുള്ള പ്രതിഷേധവുമാകാം മക്കളെ സ്‌നേഹിക്കുന്ന ആ ജന്തു പ്രകടിപ്പിക്കുന്നത്. മാതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ വില അറിയില്ലെന്ന് നമ്മള്‍ പറയുന്ന ജന്തുക്കളെക്കണ്ട് മാതൃസ്‌നേഹത്തിന്റെ വില നന്നായി പഠിക്കേണ്ടിയിരിക്കുന്നുവെന്നായിരിക്കാം കവിയുടെ വിവക്ഷ. നായ്ക്കള്‍ നന്ദികെട്ട മക്കളെക്കാള്‍ എത്രയോ ഭേദം.

പിച്ചിയതാര് തളര്‍ന്നൊരിക്കൈകളോ?: 
        അമ്മയെ വിദ്യാലയമുറ്റത്ത് ഉപേക്ഷിക്കാന്‍ മകന്‍ തയ്യാറെടുക്കുന്നു. വെട്ടവും ആളുമില്ലാതെ ഏകാന്തത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയമുറ്റത്ത് കൊണ്ടുവന്നു. അപ്പോള്‍ അയാള്‍, കുട്ടിക്കാലത്ത് ശാഠ്യം പിടിച്ചുകരഞ്ഞുകൊണ്ട് പള്ളിക്കൂടത്തിലെത്തിയതും അമ്മ പുറത്തു കാത്തുനിന്നതും അയാളുടെ ചങ്കില്‍ കരച്ചില്‍ കുടുങ്ങിപ്പിടഞ്ഞതും ഓര്‍ത്തുപോയി. തന്നെ ആരോ പിച്ചിയതുപോലെ അയാള്‍ക്ക് തോന്നി. അത് അമ്മയുടെ തളര്‍ന്ന കൈകളായിരിക്കാം എന്നയാള്‍ ചിന്തിക്കുന്നു.

കൊണ്ടുപോയീടേണമെന്നുള്ള  ശല്യപ്പെടുത്തല്‍  പ്രതിഷ്ഠിച്ച കോവില്‍!: 
       അമ്മയെ ഉപേക്ഷിക്കാന്‍ പലയിടത്തും നോക്കിയെങ്കിലും പറ്റിയില്ല. എവിടെയാണ് ഇനി കൊണ്ടിറക്കുക. ഉടന്‍ ഉത്തരം കിട്ടി. അമ്മ പതിവായി പ്രാര്‍ഥിച്ചിരുന്ന കോവിലില്‍ തന്നെയാകാം. ഒടുവിലത്തെ അഭയസ്ഥാനം അതാണല്ലോ. അതിനായി ചെന്നപ്പോള്‍ ഈശ്വരന്‍തന്നെ അതില്‍നിന്ന് അയാളെ പിന്തിരിപ്പിച്ചു. ലോകത്തിന്റെ ഇന്നത്തെ പോക്കില്‍ ഈശ്വരന്‍പോലും അശാന്തനാണ്. അദ്ദേഹം കോവിലില്‍നിന്ന് പുറത്തേക്കിറങ്ങിയതായി അയാള്‍ക്ക് തോന്നി.  
അടയ്ക്കാതെവെച്ച കണ്ണുകള്‍:
       ക്ഷേത്രത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത് നടക്കാതെവന്നപ്പോള്‍ അയാള്‍ വണ്ടി തിരിച്ചുവിട്ടു. പുറത്തുനിന്ന് തണുത്ത കാറ്റടിക്കുന്നു. ചില്ലുയര്‍ത്തുമ്പോള്‍ കുട്ടിക്കാലത്തിന്റെ സ്മരണകള്‍ ഇരമ്പിക്കയറിവന്നു. തണുപ്പേല്‍ക്കാതിരിക്കാന്‍ അമ്മ കരിമ്പടംകൊണ്ട് പുതപ്പിച്ചതും വയറിനോട് ചേര്‍ത്തുപിടിച്ച് ചൂടുതന്നുറക്കിയതും മറ്റും അയാള്‍ ആ പോക്കില്‍ ഓര്‍മിച്ചു. തന്നെ ഒന്നിനുംകൊള്ളാത്തവനായി ഭാര്യ ഇന്നും കുറ്റപ്പെടുത്താം. പക്ഷേ, തനിക്കു മടങ്ങാതെവയ്യ. തലയ്ക്കകത്ത് നൂറായിരം ചിന്തകള്‍ ഇളകിമറിയുകയാല്‍ തലപെരുക്കുന്നു. മെല്ലെ തിരിഞ്ഞുനോക്കി. പിറകിലെ സീറ്റില്‍ വലത്തോട്ടുചാഞ്ഞ് അമ്മ മയങ്ങിക്കിടക്കുന്നു. പീളകെട്ടി നിറംമങ്ങിയ കണ്ണുകള്‍ അപ്പോഴും അമ്മ അടച്ചിട്ടില്ല. സ്വന്തം മരണംകൊണ്ടുപോലും അമ്മ ആ മകനെ സ്‌നേഹിക്കുന്നു. തന്റെ മകനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട. ഇന്നെങ്കിലും അവന് ഒന്നിനും കൊള്ളാത്തവനെന്ന പഴി കേള്‍ക്കരുത്. തന്റെ ശല്യപ്പെടുത്തല്‍ കേട്ട ദൈവം വിചാരിച്ചിട്ടോ എന്തോ അമ്മ മകന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോയി. മരണത്തെ പുല്‍കിയപ്പോഴും മകനെ കണ്ണുതുറന്നവര്‍ നോക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മകന് ആ നോട്ടം താങ്ങാനാവുന്നില്ല. അത്രയ്ക്ക് ക്രൂരമായ പ്രവൃത്തിയാണ് ആ അമ്മയോട് അയാള്‍ ചെയ്തത്. അതുകൊണ്ടാകണം അമ്മയുടെ അവസാനനോട്ടംപോലും അയാള്‍ക്ക് നിര്‍ദയമായി തോന്നിയത്.

                                         PDF DOWNLOAD

Wednesday, November 8, 2017

അമ്മ പ്രസന്റേഷന്‍

അമ്മത്തൊട്ടില്‍, അമ്മയുടെ എഴുത്തുകള്‍ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് നല്‍കാവുന്ന PDF രൂപത്തിലുള്ള ഒരു പ്രസന്റേഷന്‍

                               Download 

Download PDF

Saturday, July 15, 2017

അമ്മത്തൊട്ടിൽ - കഥാപ്രസംഗം

റഫീഖ് അഹമ്മദിന്റെ അമ്മത്തൊട്ടിൽ എന്ന കവിതയെ ആസ്പദമാക്കിയ കഥാപ്രസംഗം


Credits: കോട്ടയം രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മലയാളം അധ്യാപിക

Sunday, January 15, 2017

അമ്മത്തൊട്ടില്‍ റഫീഖ് അഹമ്മദ്



  • അമ്മത്തൊട്ടില്‍ എന്ന കവിതയുടെ നോട്ടുകള്‍
 Download 



തയ്യാറാക്കിയത്  ടി.വി ഷാജി (  ജി എച്ച് എസ് എസ്സ് ചാവശ്ശേരി,കണ്ണൂര്‍ )


കവിത ആലാപനം

ലക്ഷ്‌മി ദാസ്
സുനില്‍ കുമാര്‍

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...