കവിതാ വിശകലനം : എസ് ജ്യോതിനാഥ വാര്യർ
തന്റെ ഗുരുനാഥനായി മഹാകവി വള്ളത്തോള്‍ മനസ്സുകൊണ്ടാദരിക്കുന്ന മഹാത്മാവിന്റെ ഗുണഗണങ്ങള്‍ ഓരോന്നായി എടുത്തു പ്രകീര്‍ത്തിക്കുകയാണ് ഈ കവിതയില്‍. എന്നാല്‍ കവിതയിലെങ്ങും ആ പേര്‍ പറയുന്നുമില്ല.
വസുധൈവ കുടുംബകം ലോകത്തെ മുഴുവന്‍ ഒറ്റത്തറവാടായി കണ്ട മഹാത്മാവാണ് ഗാന്ധിജി. ചെടികളെയും പുല്ലിനെയും പുഴുക്കളെയും പൂമ്പാറ്റയേയുമെല്ലാം തന്റെ കുടുംബക്കാരായി ഗാന്ധിജി കണ്ടു. വസുധൈവ കുടുംബകം എന്ന ആശയക്കാരനായി അദ്ദേഹത്തെക്കാണാം
ത്യാഗം ഏറ്റവും വലിയ നേട്ടം ജീവിതത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ച് സന്ന്യാസിക്കുതുല്യം ആശ്രമജീവിതം നയിച്ച വ്യക്തിയാണ് ഗാന്ധിജി. ത്യാഗത്തില്‍ അദ്ദേഹം മാതൃകയായിക്കണ്ടത് രാമനെയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെ ആദര്‍ശരാഷ്ട്രം രാമരാജ്യവും. ശാന്തിയും സമാധാനവും കളിയാടുന്ന, പ്രജകളുടെ ഹിതം നോക്കി മാത്രം ഭരണം നടത്തുന്ന ഒരു ഭരണാധികാരിയുള്ള രാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം.
താഴ്മതന്നെ ഉയര്‍ച്ച വിനയത്തോടുകൂടി പെരുമാറിയാല്‍ ഉയര്‍ച്ച ഉറപ്പ്. അത് ഗാന്ധിജിയുെട ജീവിതം തെളിയിക്കുന്നു. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പെരുമാറ്റത്തിലും വിനയവാനായിരുന്നു അദ്ദേഹം. എളിമയും വിനയവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്.






