Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label കളിയച്ഛന്‍ ജനിക്കുന്നു. Show all posts
Showing posts with label കളിയച്ഛന്‍ ജനിക്കുന്നു. Show all posts

Wednesday, January 24, 2018

കവിയുടെ കാല്‍പാടുകള്‍ പി കുഞ്ഞിരാമന്‍ നായര്‍


പാഠഭാഗത്തിന് മുമ്പുള്ള ഭാഗം
നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചക്രവാളം. മേഘമാലകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത അഗാധനീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരിങ്കല്‍പ്പടവുകള്‍ തീര്‍ത്ത മലനിരകള്‍; കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ഇതള്‍ വിരിഞ്ഞ ഗിരിനിരകളുടെ നീലത്താമരത്തടാകങ്ങള്‍. കിനാവുകളുടെ അനന്തസാമ്രാജ്യം. നേര്‍ത്ത മൂടല്‍മഞ്ഞിന്റെ മൂടുപടം. അറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകള്‍; ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങള്‍. പച്ച പാതി തുടച്ച തോട്ടങ്ങള്‍. പാളി നോക്കുന്ന ഗ്രാമീണ ഭവനങ്ങള്‍. നാടോടിപ്പാട്ടു പാടി വയലേലകള്‍ക്കിടയില്‍ക്കൂടി പാദസരമിട്ട് ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴ.
പൊയ്‌പോയ നിലാവിന്റെ നിനവു വറ്റാത്ത നിളാമണല്‍പ്പുറം. പറവകളുടെ കളിത്തട്ട്. കവിളൊട്ടിയ കടവ്. എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത. അര്‍ശസ്സ് മാറാത്ത കടവുതോണി; തകരക്കണ്ണടവെച്ച തോണിപ്പുര.
അകലെ മുകളില്‍ ധ്യാനത്തിലുറച്ച വില്വാദ്രി, കേശഭാരകിരീടം ചൂടിയ മഹാക്ഷേത്രം. തിരുവില്വാമല. പണ്ട് കേളിപെറ്റ കലകളുടെ കളിയരങ്ങായ തിരുവില്വാമല. മലനാടിന്റെ പ്രകൃതിസൗന്ദര്യം ഇന്നും തകരാതെ, തളരാതെ, നാടു വാഴുന്ന നെടുങ്കോട്ട. എങ്ങും അഴകിന്റെ തിരനോട്ടം. കവിതയുടെ മോഹിനിയാട്ടം. തിരുവില്വാമല.
കാര്‍നിരയഴിഞ്ഞു. കൂരിരുളൊഴിഞ്ഞു.

പുകള്‍പെറ്റ ആ അരയാല്‍മരം. സത്യാന്വേഷണം തുടരുന്ന നെടുംതായ് വേരുകള്‍; ജീവിതത്തിന്റെ അഗാധതയില്‍ ഇറങ്ങിത്തപ്പുന്ന തായ്‌വേരുകള്‍. ആയിരം വയസ്സുചെന്ന, കിഴക്കേ നടയിലെ നാടാകെ പന്തലിട്ട അരയാല്‍മരം. എന്നും പതിനാറുകാരനായ രസികന്‍ അരയാല്‍മരം. ആയിരമായിരം പൂര്‍ണ്ണ ചന്ദ്രോദയം, സൂര്യോദയം, കഥകളിയരങ്ങു കണ്ട അരയാല്‍മരം. മരതകപ്പച്ച വീശുന്ന മറ്റൊരു മഹാകാശം.
ഓളമിളക്കുന്ന പുലര്‍കാറ്റ്. മലമുടികള്‍ക്കപ്പുറത്തു കന്നിപ്പുലരിത്തുടുപ്പ്. ചെന്താമരപ്പൂനിറമാല. പ്രകൃതിസൗന്ദര്യ സൗരഭ്യം വിതറുന്ന തിരുവില്വാമല.
സിന്ദൂരപ്പൊട്ടു തൊട്ട് പൊന്‍വളയണിക്കൈയില്‍ പൂത്താലവുമായി പൊന്‍കസവൊളി വിതറി കന്നിപ്പുലരി. ആ നിത്യകന്യക വീണ്ടും അരങ്ങത്തു വന്നു.
ഭാരതപ്പുഴവക്കില്‍ മരപ്പേട്ടയായി മാറിയ പഴയ ഊട്ടുപുര, കൈ ഒടിഞ്ഞ അത്താണികള്‍, കോണിയിടിഞ്ഞ പീടികമുകളില്‍ കൊച്ചു തപാലാപ്പീസ്,പച്ച നോട്ടടുക്കിയ അരികടത്തുഗുദാമുകള്‍. മേല്‍മീശവച്ച ചാരായക്കട. തൊട്ടുയരെ അന്തിത്തിരി പാളുന്ന മാരിയമ്മന്‍ കോവില്‍. കുടവയറന്‍ വെളി ച്ചപ്പാടിനൊപ്പം നില്ക്കുന്ന പാറക്കെട്ട്. കൈത്തറിനെയ്ത്തുതറികള്‍ പനിച്ചു കിടക്കുന്ന പപ്പടച്ചെട്ടിത്തെരുവ്.
ഉയരെയുയരെ കരിങ്കല്‍പ്പടികള്‍ ഉറ്റു നോക്കുന്ന വടക്കേനട. വടക്കും തെക്കും അറ്റവേനലിലും തെളിനീരൊലി വിടാത്ത പൂഞ്ചിറകള്‍.
ഓരോ നടയിലും ഓരോ ചായപ്പീടിക. ചന്ദനവരക്കുറി തൊട്ട കണിക്കൊന്നകള്‍. വടക്കേ നടയില്‍ ചാപ്പുണ്ണിനായരുടെ ചായപ്പീടിക. വിശേഷദിവസങ്ങളില്‍ നല്ല തിരക്ക്. പടിക്കല്‍ കെട്ടിയിട്ട ചുവന്ന തപാല്‍പ്പെട്ടി. കോഴിയാട്ടല്‍ തൊഴില്‍കൂടിയുള്ള ചെള്ളിളകിയ കിഴവന്‍നായ. എന്നും കറവുള്ള എരുമകള്‍, പശുക്കള്‍, കായ്കറിത്തോട്ടം. അദ്ധ്വാനിക്കുന്ന ഭാര്യ. തമിഴ്‌നാട്ടില്‍ ചായക്കടവെച്ചു സമ്പാദിക്കുന്ന ആണ്‍മക്കള്‍. അഴകുള്ള പെണ്‍കിടാങ്ങള്‍. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ കാഞ്ഞിരം. കഷണ്ടി കയറിയ വട്ടമുഖമുള്ള ചാപ്പുണ്ണിനായര്‍.
കാളിസേവക്കാരനാണ് ചാപ്പുണ്ണിനായര്‍.

പി കുഞ്ഞിരാമന്‍ നായര്‍ ജീവിതരേഖ




 പി. കുഞ്ഞിരാമൻ നായർ - മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നുംമഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

       1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട് ) കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് , അജാനൂര്‍ ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവില്‍ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡു , 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപ്പുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയ സ്തംഭനം മൂലം അന്തരിച്ചു..
         മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.


കവിയെക്കുറിച്ച് കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ...

https://sites.google.com/site/mahakavipkunjiramannair/

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...