Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label ഉരുളക്കിളങ്ങു തിന്നുന്നവര്‍. Show all posts
Showing posts with label ഉരുളക്കിളങ്ങു തിന്നുന്നവര്‍. Show all posts

Wednesday, January 2, 2019

ജീവിതം തിന്നുന്നവര്‍- സുഭാഷ് ചന്ദ്രന്‍

  'ജീവിച്ചിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താല്‍ ആളുകളുടെ ആദരം കിട്ടാത്ത നിര്‍ഭാഗ്യവാനാണ് ഞാന്‍!'
   മഹാനായ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഖ് തന്റെ അനുജന്‍ തിയോയ്ക്ക് അയച്ച കത്തുകളിലൊന്നില്‍ ഇങ്ങനെയൊരു വാചകമുണ്ട്. അതു വായിച്ച നിമിഷം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഞാനന്ന് കോഴിക്കോട്ട് താമസം തുടങ്ങിയിട്ടേയുള്ളൂ. ഇരുപത്തിയാറു വയസ്സ്. ഭാര്യയും ഒരു പെണ്‍കുഞ്ഞും ഭാര്യയുടെ അമ്മയും ഒപ്പം. ജേണലിസ്റ്റ് ട്രെയിനിക്കുകിട്ടുന്ന സ്റ്റൈപ്പന്റിന്റെ മുക്കാല്‍പ്പങ്ക് വീട്ടുവാടക കൊടുത്തുകഴിഞ്ഞാല്‍ പിന്നെ എല്ലാം തികഞ്ഞ ഒരാളുടെ അഹങ്കാരം ഒരു പടച്ചട്ട പോലെ എടുത്തണിഞ്ഞുനടന്നേ പറ്റൂ. കാരണം പോക്കറ്റില്‍ കാശില്ലാത്ത കാര്യം ആരോടും പറയാന്‍ വയ്യ! മുമ്പെപ്പോഴോ ആത്മാവില്‍ വേരിറക്കിയ ആത്മഹത്യാവാസനയെ ഭാര്യ സ്‌നേഹം തളിച്ച് എക്കാലത്തേക്കുമായി ഇല്ലാതാക്കിയിരുന്നു. പക്ഷേ ജീവിക്കാന്‍ സ്‌നേഹം മാത്രം പോരാ!
    എന്തെങ്കിലും എഴുതാന്‍ കഴിഞ്ഞെങ്കില്‍! രാവിലേ ഒമ്പതുമുതല്‍ രാത്രി വൈകുവോളം ഓഫീസില്‍ കുട്ടിക്കഥകള്‍ ഉണ്ടാക്കുന്ന പണിയുണ്ട്. മുതിര്‍ന്നവന്റെ കഥകള്‍ എഴുതാന്‍ പോയിട്ട് അതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ല. വിരലുകള്‍ മുറിച്ചുകളഞ്ഞിട്ട് ഒരു തബലിസ്റ്റ് തന്റെ തബലയുടെ മുന്നില്‍ ഇരിക്കുന്ന ദുഃസ്വപ്‌നം അന്നൊക്കെ കൂടെക്കൂടെ കാണും.
   അങ്ങനെയിരിക്കേയാണ് ഓഫീസില്‍ വരുത്തുന്ന നാഷണല്‍ ജ്യോഗ്രഫിക് മാഗസീനില്‍ വാന്‍ഗോഖിനെക്കുറിച്ച് നല്ലൊരു ലേഖനം വായിക്കുന്നത്. അപൂര്‍വമായേ അവര്‍ കലയേയും കലാകാരനേയും കുറിച്ചുള്ള ലേഖനങ്ങള്‍ ചേര്‍ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ആവേശത്തോടെ വായിച്ചു. രണ്ടു പുറങ്ങളിലായി, മാസികയുടെ നന്ത്യാര്‍വട്ടം പോലെ വെളുത്ത പുറങ്ങളിലായി കൊടുത്തിരുന്ന പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന വാന്‍ഗോഖിന്റെ വിശ്രുതമായ പെയിന്റിങ് നോക്കിയിരുന്നപ്പോള്‍ ഉള്ളില്‍ ഒരു കനം വന്നുനിറയാന്‍ തുടങ്ങി. രണ്ടുവൃദ്ധന്മാരും ഒരു വൃദ്ധയും ഒരു യുവതിയും ഒരു പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍. ദുഃഖത്തേക്കാള്‍ മഞ്ഞച്ച ഒരു വിളക്കിന്റെ മ്ലാനമായ വെട്ടത്തില്‍ അവര്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് തിന്നാന്‍ ഇരിക്കുകയാണ്. ഞൊറിയിട്ട ഉടുപ്പണിഞ്ഞ പെണ്‍കുട്ടിയുടെ മുഖം നമുക്കു കാണാന്‍വയ്യ. യുവതിയുടെ മുഖത്ത്, ഭക്ഷണവേളയില്‍ ആവശ്യമില്ലാത്തൊരു അജ്ഞാതഭാവം തുളുമ്പിനില്‍ക്കുന്നുണ്ട്. അവള്‍ക്കരികില്‍ ഇരിക്കുന്ന വൃദ്ധന്റെ മുഖത്താകട്ടെ പൊള്ളുന്ന ഒരു യാഥാര്‍ഥ്യം മറച്ചുപിടിക്കേണ്ടിവരുന്നതിന്റെ ദൈന്യം ചളി പോലെ പുരണ്ടിരിക്കുന്നു.
      വാന്‍ഗോഖ് ആംസ്റ്റര്‍ഡാമിലെ ഉരുളക്കിഴങ്ങുപാടങ്ങള്‍ക്കരികിലുള്ള തന്റെ സുഹൃത്തിന്റെ ചെറിയവീടിനെ തന്റെ 'സ്റ്റഡിയോ' ആക്കി, അവിടത്തെ കൃഷിക്കാരില്‍ ചിലരെ മോഡലുകളാക്കി ഇരുത്തി വരച്ച ചിത്രമാണത് എന്ന് ലേഖനത്തില്‍നിന്ന് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എന്റെ മുന്നിലുള്ള ദൃശ്യത്തില്‍ മോഡലുകളായി പെരുമാറുന്നില്ല എന്ന കാര്യം എന്നെ അന്ധാളിപ്പിച്ചു. ഇടതുഭാഗത്തുകാണുന്ന വൃദ്ധന്റെ മകന്റെ ഭാര്യയാണ് ആ യുവതി എന്നും അവളെ ഏറെനാള്‍കൂടി കാണാനെത്തിയ അച്ഛനമ്മമാരാണ് അപ്പുറത്തുള്ള വൃദ്ധദമ്പതികള്‍ എന്നും എനിക്കു തോന്നാന്‍ തുടങ്ങി. ആ പെണ്‍കുട്ടി അവളുടെ മകള്‍ തന്നെ. അപ്പോള്‍ യുവതിയുടെ ഭര്‍ത്താവ്?  ആ അസാന്നിധ്യത്തിന്റെ ദുഃഖമാകാം ആ വൃദ്ധന്റെ കണ്ണില്‍ ഉടഞ്ഞുവീഴാന്‍ പോകുന്ന കണ്ണുനീര്‍പോലെ ഉറ്റിനില്‍ക്കുന്നത്. തന്റെ പ്രിയതമന്‍ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല എന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ സ്തബ്ധതയല്ലേ ആ യുവതിയുടെ മുഖത്ത്?
       എന്റെ ഹൃദയം പെരുമ്പറയടിക്കുന്ന ശബ്ദം എനിക്കുതന്നെ കേള്‍ക്കാമായിരുന്നു. അതെ, ആ ചിത്രത്തില്‍ ഗൃഹനാഥന്റെ മരണം അദൃശ്യമായി വാന്‍ഗോഖ് എഴുതിച്ചേര്‍ത്തിട്ടുണ്ട്. വാന്‍ഗോഖ് എഴുതാതെ പോയ ഒരു ചെറുകഥയുടെ അവസാനവാക്യം പോലെയാണ് ഇപ്പോള്‍ ആ പെയിന്റിംഗ് എനിക്കു മുന്നിലിരിക്കുന്നത്. അതെനിക്ക് എഴുതണം. മറ്റൊരു ദേശത്തെ, മറ്റൊരു കാലത്തിലെ, മറ്റൊരു മാധ്യമത്തിലെ അസാധ്യനായ ആ കലാകാരനുവേണ്ടി എനിക്കിപ്പോള്‍ ആണ്ടുബലി ഇടണം!
    അന്നു രാത്രി ഞാന്‍ ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന കഥ എഴുതി.  വാടകവീട്ടിലെ ഇത്തിരിപ്പോന്ന പിന്‍വരാന്തയിലെ അമ്മിത്തറയായിരുന്നു അക്കാലത്ത് എന്റെ എഴുത്തുമേശ. ഒറ്റമുറിവീടിന്റെ പരാധീനതകള്‍ക്കപ്പുറത്ത് ഞാന്‍ കണ്ടെത്തിയ എന്റെ 'സ്റ്റുഡിയോ'  ആ അമ്മിത്തറയായിരുന്നു. എത്രയോ വീട്ടമ്മമാര്‍ അരഞ്ഞരഞ്ഞു തീര്‍ന്ന അമ്മിത്തറപോലെ ഒരു ക്ഷേത്രം ഏതുണ്ട്? അമ്മിയോളം പോന്ന ഒരു പ്രതിഷ്ഠ ഏതുണ്ട്? 
     ഞാന്‍ എഴുതിത്തുടങ്ങി. എന്റെ ഭാര്യയുടെ പേരിന്റെ ആദ്യക്ഷരത്തില്‍ത്തുടങ്ങുന്ന ഒരു പേര് ആ യുവതിക്കിട്ടു- ജൂലിയാന. ഞൊറിവച്ച ഉടുപ്പണിഞ്ഞുനില്‍ക്കുന്ന ആ പെണ്‍കുട്ടി എന്റെ മകള്‍തന്നെയായി തോന്നി. അവിടെ ഇല്ലാതെ പോയ ഗൃഹനാഥന്‍ ഞാനല്ലാതെ പിന്നാര്?  അതോടെ കഥ വന്നു കടലാസില്‍ നിറയാന്‍ തുടങ്ങി. നേരം വെളുക്കുവോളം വെട്ടിയും തിരുത്തിയും ഇരുന്നു. അവസാനത്തെ വാചകം എഴുതി അടിയില്‍ പേരെഴുതുമ്പോള്‍ കിഴക്കന്‍ മാനത്ത് വാന്‍ഗോഖിന്റെ അരണ്ട ആത്മാവ് സൂര്യനെപ്പോലെ ഉദിക്കാന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടു. മായനാട്ടെ ആകാശത്ത് അദ്ദേഹത്തിന്റെ കാക്കകള്‍ എന്ന ചിത്രത്തിലെ ശബ്ദങ്ങള്‍ വന്നുനിറഞ്ഞു.
   അങ്ങെന്റെ ബന്ധുവാണ് വാന്‍ഗോഖ്! മരിച്ചിട്ടില്ല എന്ന ഒരൊറ്റ കാരണത്താല്‍ ഞാനിവിടെ ഈ അമ്മിത്തറയില്‍ തുടരുന്നു എന്നു മാത്രം.
   എന്റെ ആത്മാവ് അദ്ദേഹത്തിനുള്ള അക്ഷരബലി പൂര്‍ത്തിയാക്കി കൈകൊട്ടാന്‍ തുടങ്ങി.

Wednesday, May 2, 2018

വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങള്‍

                                         
                                                  ഉരുളക്കിഴങ്ങു തിന്നുന്നവര്‍

                                                 സ്റ്റാറി നൈറ്റ്

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...

Monday, January 8, 2018

ഉരുളക്കിഴങ്ങു തിന്നുന്നവർ - ചില സൂചനകൾ

ഈസ്റ്റർ  മുട്ടകൾ
ഈസ്റ്റർ ദിനത്തിൽ  സന്തോഷ സൂചകമായി സമ്മാനിക്കപ്പെടുന്ന ചായം തേച്ച് ഭംഗിയാക്കിയ  മുട്ടകളാണ്  'ഈസ്റ്റർ മുട്ടകൾ'.
യേശുവിന്റെ ഉയിർപ്പിന്റെ പ്രതീകമാണ് ഈ മുട്ടകൾ. പുനർജന്മത്തിന്റെ അടയാളമായാണിവ ഈസ്റ്റർ ദിനത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.
പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ രാജാക്കൻമാർ ഈസ്റ്റർ തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈസ്റ്റർ സന്ദേശങ്ങൾ ആലേഖനം ചെയ്ത, അരിമാവും പഞ്ചസാരയും ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈസ്റ്റർ മുട്ടകൾ വിതരണം ചെയ്തിരുന്നു. ഈസ്റ്ററിന് വീടലങ്കരിക്കാൻ യൂറോപ്പുകാർ ചായമടിച്ച മുട്ടകൾ ഉപയോഗിക്കാറുണ്ട് . ഹംഗറി പോലുള്ള രാജ്യങ്ങളിൽ മരം കൊണ്ടു നിർമ്മിച്ച നിറം നൽകിയ മുട്ടകൾ തയ്യാറാക്കുകയും അവയ്ക്ക് ഈസ്റ്ററിന്റെ കഥ പറയുന്നതിന് സഹായകമായ പേരുകളും അർത്ഥങ്ങളും നൽകുകയും ചെയ്യുന്ന പതിവുമുണ്ടായിരുന്നു . ചില രാജ്യങ്ങളിൽ, പൂന്തോട്ടങ്ങളിലോ വീട്ടിനകത്തോ മുട്ട ഒളിച്ചുവെക്കുകയും  'മുട്ട കണ്ടുപിടിക്കൽ' പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ബെൽജിയം പോലുള്ള രാജ്യങ്ങളിൽ ഒരു കുന്നിൽ നിന്ന് അതിന്റെ താഴ്വാരത്തിലേക്ക്  'മുട്ട ഉരുട്ടി വിടുന്ന കളിയും ' നിലനിൽക്കുന്നുണ്ട്.
അകം പൊള്ളയായ മുട്ടകളാണ്ചിലയിടങ്ങളിൽ കൈമാറുന്നത്. യേശുവിന്റെ ഉയിർപ്പിന് ശേഷമുള്ള ഒഴിഞ്ഞ കല്ലറയുടെ സൂചനയാണത്രേ അത്.
ഇങ്ങനെ ഓരോ ദേശത്തും ഭിന്ന രീതികളിലാണ് പ്രചാരത്തിലുള്ളതെങ്കിലും    ഉയിർപ്പു തിരുനാൾ ദിനത്തിലെ ആeഘാഷങ്ങൾക്ക് നിറം പകരുന്ന ഒരു ഘടകമാണ് ഈസ്റ്റർ മുട്ടകൾ .ഭംഗിയായി ചായം തേച്ച് ചിത്രപ്പണികൾ ചെയ്ത് സമ്മാനിക്കുന്ന ഈസ്റ്റർ മുട്ടകൾ 'ബണ്ണി' എന്ന മുയലാണ് കൊണ്ടുവരുന്നത്  എന്നാണ്  കാനഡയിലെയും അമേരിക്കയിലെയും കുട്ടികൾക്കിടയിലെ വിശ്വാസം.
യഥാർത്ഥ മുട്ടകളും
മരം, ലോഹം, പ്ലാസ്റ്റിക് തുടങ്ങിയവ കൊണ്ടുള്ള ഡമ്മി മുട്ടകളും  ഈസ്റ്റർ മുട്ടകളായി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഇന്ന് വിവിധ വർണ്ണങ്ങളിലുള്ള കടലാസുകളിൽ പൊതിഞ്ഞ ചോക്കലേറ്റ് മുട്ടകളാണ് കൂടുതലായി സമ്മാനിക്കപ്പെടുന്നത്.
ഫെഡറിക് തോംസൺ ചക്രവർത്തി ഈസ്റ്ററിന് തന്റെ പ്രജകൾക്ക് താറാമുട്ടകൾ സമ്മാനിച്ചതായി പറയപ്പെടുന്നു. 1900 ൽ അക്സാണ്ടർ ചക്രവർത്തി ഈസ്റ്റർ ദിന സമ്മാനമായി തന്റെ ഭാര്യയ്ക്ക് സമ്മാനിക്കാൻ കാൾ ഫാബെർഗ് എന്ന രത്നവ്യാപാരിയെക്കൊണ്ട് വിശേഷപ്പെട്ട ഒരു സ്വർണ്ണ മുട്ട പണി കഴിപ്പിച്ചതായും പിന്നീടത് എല്ലാവർഷവും തുടർന്നതായും ചില ആഖ്യാനങ്ങൾ ഉണ്ട്.റഷ്യയിൽ ഈസ്റ്റർ മുട്ട എന്ന സങ്കൽപ്പം അങ്ങനെ എത്തിയതാണത്രേ.
എന്നാൽ ഭാരതത്തിൽ ഈ ആചാരത്തിന് വലിയ പ്രചാരം ലഭിച്ചിട്ടില്ല. കേരളത്തിലെ ചില ജില്ലകളിൽ ഈസ്റ്ററിന് പള്ളിയിൽ വെച്ച് പുഴുങ്ങിയ മുട്ടകൾ നൽകുന്ന പുതിയ പതിവ് ഉണ്ടത്രേ. മുട്ടയിൽ സുവിശേഷ വചനങ്ങൾ എഴുതി ഒളിച്ചു വെക്കുകയും കുട്ടികൾ അത് കണ്ടെത്തി വചനം വായിക്കുകയും ചെയ്യുന്ന രീതികളും ചിലയിടങ്ങളിൽ പ്രചരിച്ച് വരുന്നുണ്ട്.
മരണത്തെ  ജയിച്ച് ജീവിതത്തിലേക്കുള്ള തിരിച്ച് വരവിന്റെ പ്രതീകമാണ് ഈസ്റ്റർ മുട്ടകൾ. പുതു ജീവിതത്തിന്റെയും പ്രത്യാശയുടേയും  അടയാളമാകയാൽ തന്നെ 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന കഥയിൽ ഈസ്റ്റർ മുട്ടകൾക്ക് കുറച്ച് കൂടി അർത്ഥവ്യാപ്തി ലഭിക്കുന്നുണ്ട്. മൃത്യുവിനെ ജയിച്ച് വരുന്ന ഒരു മകനെയും ഭർത്താവിനേയും അച്ഛനേയും പ്രതീക്ഷിച്ചിരിക്കുന്നവരാണല്ലോ ആ ദരിദ്രകുടുംബം.......
നിക്കോളാസ് ഈവ്
പാശ്ചാത്യ ലോകത്ത് പരക്കെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് സെന്റ് നിക്കോളാസ് .കത്തോലിക്കർ ഇദ്ദേഹത്തെ ലിസിയായിലെ മിറായി പ്രവിശ്യയുടെ മെത്രാപൊലീത്തയായും വിശുദ്ധനുമായാണ് കണക്കാക്കുന്നത്. എന്നാൽ ഡച്ചിലെ പ്രൊട്ടസ്റ്റൻഡുകാർക്കിടയിൽ അദ്ദേഹത്തെക്കുറിച്ച് രസകരമായ മറ്റ് ചില കഥകളാണ് പ്രചരിക്കുന്നത്. അവിടെ അദ്ദേഹം ഒരു മാജിക്കു കാരനോ അത്ഭുത പ്രവർത്തകനോ ഒക്കെയായിട്ടാണ്  ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
ഈ കഥകളിൽ നിന്നാകണം , വളയേറെ സന്തോഷവാനും തടിച്ച് കൊഴുത്തവനും കുട്ടികൾക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന്റെ തലേരാത്രി വരുന്ന തൂവെള്ള താടിയുള്ള സാന്റാക്ലോസ് എന്ന സങ്കൽപം അമേരിക്കയിൽ നിലവിൽ വന്നത്.  അതിന്റെ അനുകരണമാവാം നമ്മുടെ നാട്ടിലെ 'ക്രിസ്തുമസ് അപ്പൂപ്പൻ ', 'ക്രിസ്തുമസ് പാപ്പ ' തുടങ്ങിയ വേഷങ്ങളും രീതികളും.
ഉരുളക്കിഴങ്ങ് തിന്നുന്നവരിൽ' നിക്കോളാസ് ഈവ് എന്ന് സൂചിപ്പിക്കുന്നത് ക്രിസ്തുമസിന്റെ തലേരാത്രിയെ തന്നെയായിരിക്കാം. നല്ല കുട്ടിയായതിനാൽ  സാന്റാക്ലോസിൽ  നിന്നും അന്ന് തനിക്ക് സമ്മാനങ്ങൾ ലഭിക്കും എന്നായിരിക്കാം  അന്നയുടെ ഉറപ്പ് .കുട്ടികളുട വിശുദ്ധനായാണ് നിക്കോളാസ് പൊതുവെ അറിയപ്പെടുന്നതും.
തന്റെ മൂന്ന് പെൺമക്കളെ, കല്യാണം കഴിച്ച് വിടാൻ ഗതിയില്ലാത്തതിന്റെ പേരിൽ വേശ്യാവൃത്തിയിലേക്ക് അയക്കാൻ തീരുമാനിച്ച ദരിദ്രനായ ഒരു പിതാവിനെ മൂന്ന് പണക്കിഴികൾ അയാളറിയാതെ നൽകി സഹായിച്ച കഥ  സെന്റ് നിക്കോളാസുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. പാവങ്ങളോടുള്ള കരുണ വെളിവാകുന്ന ഈ കഥ ചേർത്ത് വായിച്ചാൽ അന്ന എന്ന പാവം പെൺകുട്ടിയുടെ ആഗ്രഹം ഇവിടെ    കുറച്ച് കൂടി അർത്ഥ പൂർണ്ണമാകുന്നു.
തയ്യാറാക്കിയത് - നവാസ് മന്നൻ സീതി സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ

Tuesday, December 26, 2017

ഉരുളക്കിഴങ്ങു തിന്നുന്നവർ - പ്രവേശകം - പ്രസന്റേഷൻ

പത്താം തരം കേരള പാഠാവലിയിലെ കലകൾ കാവ്യങ്ങൾ എന്ന യൂണിറ്റിന്റെ  പ്രവേശക പ്രവര്‍ത്തനത്തിന് സഹായകമായ പ്രസന്റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ വടക്കാങ്ങര ടി എസ് എസ്സിലെ മലയാളം അധ്യാപകൻ ശ്രീ വി സി സുരേഷ് പങ്കു വെക്കുന്നത്. 


Wednesday, October 25, 2017

ഉരുളക്കിഴങ്ങു തിന്നുന്നവര്‍ Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ഉരുളക്കിഴങ്ങു തിന്നുന്നവര്‍ എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം


                                                      Part 2


എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...