Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, July 22, 2019

പത്താം ക്ലാസ്സിലെ "അമ്മത്തൊട്ടിൽ" എന്ന കവിതയെ കുറിച്ച് കവി റഫീഖ് അഹമ്മദ് സംസാരിക്കുന്നു .


"ഓരോവിളിയും കാത്ത്" എന്ന കഥയെക്കുറിച്ച് കഥാകൃത്ത് ശ്രീ യു കെ കുമാരൻ.


അമ്മത്തൊട്ടില്‍ - ഒരു വായന



ധനം എന്‍.പി

വാക്കുകള്‍ക്ക് നവജീവനും ഭാവവും കൈവരുന്നത് അതില്‍ തീവ്ര വികാരം ഉള്‍ച്ചേരുമ്പോഴാണ്.അപ്പോഴവ പരിമിതമായ അര്‍ത്ഥത്തെപ്പിളര്‍ന്ന്,ഉയരുന്നു.നമ്മില്‍ നീറിപ്പടര്‍ന്ന് ചുട്ടുപൊള്ളിയ്ക്കുന്നവയായും ചിലത് മാറുന്നു.

റഫീക്ക് അഹമ്മദിന്റെ ' അമ്മത്തൊട്ടില്‍' എന്ന കവിത സമൂഹത്തെയാകമാനം ആഴത്തിലാഴ്ത്തുന്ന ഒരു ഉള്‍ക്കണ്ണായി മാറി.അതുവരെ പിള്ളകള്‍ക്ക് അഭയമായിക്കരുതിയ 'അമ്മത്തൊട്ടില്‍' എന്ന വാക്കിന്റെ വ്യാപ്തി ഉള്‍ത്തളത്തിലെ ചോദ്യചിഹ്നമായും ശൂന്യതയായും ഉയര്‍ന്നു.
'ഒന്നുമേ ചോദിയ്ക്കാതെ, അനങ്ങാതെ പണിപ്പെട്ട് കണ്ണുകളടച്ച് തുറന്ന് പിന്‍സീറ്റിലിരിക്കുന്ന അമ്മ. പാടയും പീളയുംകെട്ടി,തളര്‍ന്ന കണ്ണുകള്‍ എന്തൊക്കെയോ പറയുന്ന പോലെ.നീരറ്റ കൈവള്ളികള്‍ ചുള്ളികളായി തന്നെത്തന്നെ പുണര്‍ന്നിരിക്കുന്നു.മകന്‍ എത്ര നേരേയിരുത്തിയിട്ടും അമ്മ നേരെയാവുന്നില്ല. തന്നിലൂടെ ഉയിര്‍പ്പിറവി കൊണ്ടവന് താന്‍ അന്യയും അധീനയും ആയതറിയുന്നില്ല.മകന്റെ പുതിയ നാഗരിക ജീവിത സാഹചര്യങ്ങളുടെ ചതുരങ്ങളില്‍ ഒതുങ്ങി ' നേരെയിരിക്കാന്‍' അമ്മയ്ക്കാവുന്നില്ല. തനിയ്ക്കനുസരിച്ച് അമ്മയെ നേരെയിരുത്തുന്ന മകന്‍.

ഇപ്പെരുംമാളിന്റെ (ഇപ്പെരുമാളിന്റെ? )
തൊട്ടടുത്തായിട്ടിറക്കിയാലെന്നോര്‍ത്തു
പെറ്റുകിടക്കും തെരുവുപട്ടിയ്ക്കെന്തൊ-
രൂറ്റം കുരച്ചത് ചാടിക്കുതിയ്ക്കുന്നു"

ആളൊഴിഞ്ഞ തെരുവീഥികളില്‍,ഭാരമൊഴിയ്ക്കുവാന്‍ ആധി പൂണ്ട മകന്റെ കാര്‍ ഓടുന്നു.ഒരു 'പെരുംമാളിനു'മുന്നില്‍ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ 'പെറ്റുകിടക്കുന്ന' ഒരു  'തെരുവുപട്ടി' ഊറ്റത്തോടെ കുരച്ചു ചാടുന്നു.പെരുതായി പെരുകുന്ന മാളുകളാണിന്നത്തെ പെരുമാളുകള്‍.ഉപഭോഗസംസ്കാരത്തിന്റെ കാട്ടിക്കൂട്ടലുകളുടെ ആകാശപ്പൊക്കങ്ങള്‍ക്കു നേരെ ചാടിക്കുതിക്കുന്ന മനുഷ്യന്‍.അവനെ നോക്കി നെട്ടനെ, നില്‍ക്കുന്ന 'ഉലകുടയ പെരുമാളുകള്‍' . ചാടിക്കുരച്ച തെരുവു പട്ടിയുടെ മുന്നില്‍ നിന്ന വിശ്വമാനവന്‍  (global സംസ്കാരികന്‍), ചന്ദ്രനെ തൊട്ട്, വിദ്യയാലും വിജ്ഞാനത്താലും സമ്പന്നന്‍  'തെരുവിനെയും പട്ടിയെയും' ഒരുപോലെ പുച്ഛിക്കുന്ന ധൈഷണികന്‍ . ജൈവചോദനയുടെ വീര്യമറിയാത്ത നയതന്ത്രജ്ഞന്‍. ഈ തെരുവു പട്ടിയുടെ കുരയ്ക്കു മുന്നില്‍ വിശ്വത്തോളമുയര്‍ന്ന അവന്റെ തല താഴുന്നു.ഇതിനേക്കാൾ ശക്തമായി ഇന്നത്തെ മനുഷ്യന്റെ പരാജയം അടയാളപ്പെടുത്താനാവില്ല.

'രണ്ടുമൂന്നാളുകളുണ്ടെങ്കിലും,പിന്നി-
ലുണ്ട് ഒഴിവുകനത്തൊരിരുളിടം.'

ജില്ലാശുപത്രിയ്ക്കടുത്ത് ,ആളുറങ്ങാത്ത ഒരേയൊരു രാക്കട.അതിനു പിന്നില്‍ ആളൊഴിഞ്ഞ ഇടത്തിനു് ഇരുളിന്റെ കനം.മനുഷ്യനില്‍ കനം ഒഴിവുമാണ്.ഇവിടെ മകന്റെ മനസ്സ് ഒഴിവു തേടുമ്പോള്‍ കനക്കുന്നു.ആശുപത്രിപ്പടികളില്‍ തട്ടിത്തടഞ്ഞ മനസ്സിലവന്‍ താങ്ങായ ഒരു ചുമലും പനിയുടെ ചൂടും തളര്‍ച്ചയും,സൂചിയുടെ തളയ്ക്കും വേദനയോടൊപ്പം അറിഞ്ഞു.
വെട്ടമില്ലാത്ത, ആളില്ലാവഴികള്‍ താണ്ടുന്നു പിന്നെയും.ബാല്യം ഏകാന്തമായി കണ്ണുപൊത്തിക്കളിച്ചയിടം.ഇതാ ഇവിടെ , ഇവിടെ എന്നു് പറഞ്ഞ് വട്ടം കറക്കിയിടത്ത് കരഞ്ഞു കുതറിയോടിയ കുട്ടി.പുറത്തമ്മ കാവലായ് നിന്നു.ഒരു പിച്ചലിന്നും എരിയുന്നു. വളര്‍ച്ചയില്‍ വാത്സല്യത്തിന് മധുരം മാത്രമല്ല എരിവിന്റെ പിച്ചും തളയുന്ന സൂചിയുമുണ്ടല്ലോ.ഇറക്കുവാന്‍ ആയില്ല അവിടെയും.....

ദേവാലയങ്ങളില്‍, പരാതികള്‍ ശല്യപ്പെടുത്തലുകള്‍ക്കിടയില്‍ കരിന്തിരിയാളുന്നു. അശാന്തിയുടെ അസ്വസ്ഥത രക്ഷകനെയും പിടികൂടുന്ന അവസ്ഥ.ഇടറുന്ന ചിന്തകളില്‍ വണ്ടി മുന്നോട്ട്........ തണുപ്പിലുറഞ്ഞ്,ചില്ലുകള്‍ ഉയര്‍ത്തുമ്പോള്‍ ഉള്ളില്‍ ചൂടും മണവും പരക്കുന്നു.തന്നെപ്പൊതിഞ്ഞ കരിമ്പടവും അമ്മച്ചൂടും.കാച്ചെണ്ണയുടെയും ഓലക്കൊടികളുടെയും ഗന്ധം ഉഴിയുന്നു മനസ്സിനെ. ആ ഗന്ധത്തിലയാള്‍ മനം തുറക്കുന്നു.തനിക്കമ്മയെ എവിടെയും നടതള്ളാനാവില്ലെന്ന് അയാള്‍ തിരിച്ചറിയുന്നു.ഒന്നിനും കൊള്ളരുതാത്തവനെന്ന പഴി വീടകം മൊഴിഞ്ഞാലും, അയാള്‍ക്കാവില്ലെന്നു നിശ്ചയം.തലപെരുത്തയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍.

മെല്ലെത്തിരിഞ്ഞൊന്നു നോക്കി, പിറകിലെ
സീറ്റിലുണ്ടമ്മ വലത്തോട്ടു പൂര്‍ണ്ണമായ്
ചാഞ്ഞ് ,മടങ്ങി മയങ്ങിക്കിടക്കുന്നു.
പീളയടിഞ്ഞ് നിറം പോയ കണ്ണുക-
ളെന്തേയടയ്ക്കാതെ വെച്ചമ്മ നിര്‍ദ്ദയം?

'അമ്മ നിര്‍ദ്ദയം കണ്ണുകളടയ്ക്കാതെ' പോയെന്നയാള്‍ അറിയുന്നു. തന്നെ സംരക്ഷിക്കാനിനിയും കണ്ണുകള്‍ നല്‍കിയും,കണ്ണായ നിന്നെ കാത്തു നിര്‍ത്തുന്ന ഒരമ്മ.ഈ കൊച്ചു കവിതയില്‍ ഒരുലകം മുഴുവനും ഉണ്ട്.ഭാഷയോ,സംസ്കാരമോ,പ്രകൃതിയോ ഒക്കെ എവിടെയിറക്കേണ്ടൂ എന്ന് വ്യഥിതനാകുന്ന മാനവനും ആകാം.എങ്കിലും ഈ കവിതയുണര്‍ത്തിയ പ്രഥമ ചിന്തയും വികാരവും പ്രശ്നവും പൊക്കിള്‍ക്കൊടിയിലൂടെ ഈട്ടിയ അമ്മയെ ഉപേക്ഷിക്കുവാനൊരു തൊട്ടില്‍പ്പഴുത് തേടുന്ന മനുഷ്യന്‍ തന്നെയാണ്.അതിനെയൊന്നു പൊള്ളിച്ചു ഈ തീപ്പൊരി.


Sunday, July 14, 2019

കഥാകാരി സാറ തോമസിനെക്കുറിച്ച്


ആരവങ്ങളില്ലാതെ ഒരു എഴുത്തുജീവിതം

പതിമൂന്നാമത്തെ വയസ്സിലാണ് സാറ എന്ന പെണ്‍കുട്ടി എഴുതിത്തുടങ്ങിയത്. വീട്ടില്‍ ഒരുപാട് പുസ്തകങ്ങളും വായിക്കാനുള്ള അന്തരീക്ഷവും ഉണ്ടായിരുന്നതുകൊണ്ട് അത്യാവശ്യം വായിക്കുകയുംചെയ്തിരുന്നു. കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. വായനയ്ക്കിടയില്‍ മുളച്ച ഒരു കഥ അപ്പനും അമ്മയും അറിയാതെ സാറ "മനോരമ'യ്ക്ക് അയച്ചു. അന്ന് മനോരമയേ ഉണ്ടായിരുന്നുള്ളൂ. പ്രസിദ്ധീകരിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചുകൊണ്ട് അവര്‍ അത് കൃത്യമായി തിരിച്ചയച്ചു. മകളുടെയുള്ളില്‍ ഒരു എഴുത്തുകാരി വളരുന്നുണ്ടെന്ന് അങ്ങനെയാണ് അപ്പനറിഞ്ഞത്. അപ്പന്‍ സാറയുടെ അമ്മച്ചിയെ വിളിച്ച് പറഞ്ഞു, മകളെ സൂക്ഷിച്ചോളണം. ഇത് വല്ലാത്ത പ്രായമാണ്. ഈ പ്രായത്തില്‍ പെണ്‍കുട്ടികളുടെ മനസ്സ് ഇങ്ങനെ കാട് കയറാന്‍ വിടരുത്. അവളോട് എഴുത്ത് നിര്‍ത്താന്‍ പറയണം. ഇവിടെ ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടല്ലോ. അതെല്ലാം ഇഷ്ടംപോലെ വായിച്ചോളൂ. പക്ഷേ, ഒന്നും എഴുതരുത്. അത് നമ്മളെപ്പോലുള്ളവര്‍ക്ക് പറഞ്ഞതല്ല. കുട്ടിയായിരുന്ന സാറ അപ്പന്റെ ഉപദേശം അപ്പാടെ സ്വീകരിച്ചു. പിന്നീട് കുറെക്കാലത്തേക്ക് ഒന്നും എഴുതിയില്ല. പക്ഷേ, എഴുത്തിന്റെ നാമ്പുകള്‍ അറിയാതെ മനസ്സില്‍ അവിടവിടെ മുളപൊട്ടുന്നുണ്ടായിരുന്നു. പിന്നീട് 1968ല്‍ മുപ്പത്തിനാലാമത്തെ വയസ്സിലാണ് അവര്‍ ആദ്യനോവലായ "ജീവിതമെന്ന നദി' എഴുതുന്നത്. സാറാ തോമസ് എന്ന കൃതഹസ്തയായ എഴുത്തുകാരിയുടെ കടന്നുവരവായിരുന്നു അത്. നാര്‍മടിപ്പുടവ, ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. നാര്‍മടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി.
80 പിന്നിടുമ്പോള്‍
            സാറ തോമസ് ജീവിതത്തില്‍ എണ്‍പതു വര്‍ഷം പിന്നിടുകയാണ്. തിരുവനന്തപുരം നന്ദാവനത്തെ വീട്ടില്‍ മൂത്ത മകള്‍ ശോഭയ്ക്കൊപ്പമാണ് ഇപ്പോള്‍. ജീവിതത്തെയും എഴുത്തിനെയുംകുറിച്ച് എന്തുതോന്നുന്നു എന്ന ചോദ്യത്തിന് പരിപൂര്‍ണ തൃപ്തയാണ് എന്നായിരുന്നു മറുപടി. ആരോടും പരിഭവമോ ഒന്നിനെക്കുറിച്ചും പരാതിയോ ഇല്ല. എന്റെ ഒതുങ്ങിയ ജീവിതത്തില്‍ ഇത്രയുംതന്നെ ധാരാളമാണ്. അര്‍ഹിക്കുന്ന അംഗീകാരങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. മതി. അല്ലെങ്കില്‍ കടന്നുപോകുന്നവരെ ആരോര്‍ക്കുന്നു. നിലത്തുകിടക്കുന്ന പൂക്കള്‍ കാറ്റടിച്ച് പറന്നുപോകുമ്പോള്‍ പിന്നീട് ആ പൂക്കളെ ആരും ഓര്‍ക്കാറില്ലെന്ന് ബൈബിള്‍ വചനമുണ്ട്. ഇനി ഓര്‍ത്താലെന്ത്, ഇല്ലെങ്കിലെന്ത്. ഇങ്ങനെയാണ് സാറ തോമസ് ജീവിതത്തെ നോക്കിക്കാണുന്നത്.
എഴുത്തിലെ ജനറല്‍ സര്‍ജന്‍
          ദൈവമക്കളില്‍ ദളിതര്‍ അനുഭവിച്ച കടുത്ത അനീതിയെക്കുറിച്ചും സാമൂഹിക അസമത്വത്തെക്കുറിച്ചുമൊക്കെയാണ് പറഞ്ഞത്. നാര്‍മടിപ്പുടവയില്‍ അഗ്രഹാരങ്ങളിലെ സ്ത്രീജീവിതത്തെക്കുറിച്ചായിരുന്നു. എന്നാല്‍, ദളിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേര്‍തിരിക്കുന്നതിനോട് താല്‍പ്പര്യമില്ല. ഞാന്‍ എഴുത്തിലെ ജനറല്‍ സര്‍ജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാല്‍, "സ്പെഷ്യലിസ്റ്റു'കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം.
കവിത
         എഴുതിത്തുടങ്ങുമ്പോള്‍ പലരും കവിതയാണ് എഴുതുന്നത്. എന്നാല്‍, എനിക്ക് മലയാളത്തില്‍ അത്ര വലിയ ജ്ഞാനമൊന്നും ഇല്ല. അതുകൊണ്ടാണ് കവിത എഴുതാതിരുന്നത്. മാത്രമല്ല, അന്നൊക്കെ കവിത വൃത്തത്തില്‍ ആയിരുന്നു. അതിനോട് എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. കവിത ഒരു ഒഴുക്കാണ്. ആ ഒഴുക്കിനെ തടയരുത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചങ്ങമ്പുഴയെ വലിയ ഇഷ്ടമാണ്. പണ്ട് ഞാനും സുഗതയും(സുഗതകുമാരി) ഒരുമിച്ചിരുന്ന് ചങ്ങമ്പുഴയുടെ കവിതകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്. പുതിയ കവികളെ അത്ര ശ്രദ്ധിക്കാറില്ല. ഒ എന്‍ വിയും സുഗതകുമാരിയും വിജയലക്ഷ്മിയുമാണ് ഇപ്പോഴും എന്റെ പ്രിയ കവികള്‍.
എഴുത്തിന് രണ്ടാംസ്ഥാനം
    ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാന്‍. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാന്‍ വളര്‍ന്നത്. കുടുംബിനിയായി നിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരേക്കാളും നന്നായി എനിക്കറിയാം. വീട്ടില്‍ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാല്‍, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തില്‍ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തില്‍ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത് പിന്നീട് ദുഃഖം തോന്നിയിട്ടുണ്ട്.
ഭര്‍ത്താവ് ഡോ. തോമസ് സക്കറിയ ജീവിതത്തില്‍ എനിക്ക് കൂട്ടുകാരനായിരുന്നു. എഴുത്തുജീവിതത്തില്‍ എനിക്കൊപ്പം നില്‍ക്കുമായിരുന്നു. നാര്‍മടിപ്പുടവ എഴുതുമ്പോള്‍ അഗ്രഹാരത്തിലെ ജീവിതം മനസ്സിലാക്കാന്‍ പത്മനാഭസ്വാമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള അഗ്രഹാരത്തില്‍ ഞാനും ഡോക്ടറുംകൂടിയാണ് പോയത്്. അന്ന് ക്രിസ്ത്യാനികളെയൊന്നും അഗ്രഹാരങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഡോക്ടറുടെ അടുപ്പക്കാരാണ് പറഞ്ഞത് ഒരു പൊട്ടണിഞ്ഞ് വന്നാല്‍മതി, നമുക്ക് ശരിയാക്കാമെന്ന്. എഴുതുന്നതിനുമുമ്പ് ഞാന്‍ ഡോക്ടറോട് കഥ പറയുമായിരുന്നു. വൈകുന്നേരങ്ങളില്‍ കനകക്കുന്നിലെ പടികളില്‍ ഇരുന്നൊക്കെയാണ് ഞങ്ങള്‍ കഥ പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടര്‍ പറയുന്ന മാറ്റങ്ങളൊന്നും ഞാന്‍ അംഗീകരിച്ചിരുന്നില്ല. ഇന്ന് ഡോക്ടര്‍ കൂടെയില്ല. മരിച്ചിട്ട് ആറുവര്‍ഷമായി. അതിനുശേഷം ഞാന്‍ ഒന്നും എഴുതിയിട്ടില്ല.
ചലനങ്ങളറിഞ്ഞ്
      ഉപദേശിക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് ലൈംലൈറ്റില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. ഇപ്പോഴും പലരും പല പരിപാടികള്‍ക്കും ക്ഷണിക്കാറുണ്ട്. പോകാറില്ല. പലരെയും പിണക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് ഒരുപാട് നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, സമൂഹത്തിന്റെ ചലനങ്ങളെ സൂക്ഷ്മമായി അറിയാന്‍ ശ്രമിക്കാറുണ്ട്. അഭിപ്രായങ്ങളുമുണ്ട്. ദൈവമക്കള്‍ എഴുതിയ കാലത്തുനിന്ന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ആ നോവലിനോട് വരേണ്യര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു. ഇന്നും ഞാനടക്കമുള്ള പലരുടെ മനസ്സിലും ജാതീയത എവിടെയോ ഒളിഞ്ഞുകിടപ്പുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണംപോലും ചര്‍ച്ചയാകുന്നു. പെണ്‍കുട്ടികള്‍ ജീന്‍സിട്ട് നടക്കുന്നതൊക്കെയാണ് പല പുരുഷന്മാര്‍ക്കും പ്രശ്നം. അങ്ങനെ നോക്കുമ്പോള്‍ സാരിയാണ് ഏറ്റവും സെക്സിയായ വേഷം. പുരുഷന്മാര്‍ എന്തിന് വിഷമിക്കണം?
      വികാരങ്ങളൊക്കെ സ്ത്രീകള്‍ക്കുമുണ്ട്. പക്ഷേ, പുരുഷന്മാര്‍ക്ക് അത് അടക്കിവയ്ക്കാന്‍ അറിയില്ല. എല്ലാ പുരുഷന്മാരും ഇങ്ങനെയാണെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. സ്ത്രീയും പുരുഷനും സൗഹൃദത്തോടെ ഇടപഴകി ജീവിക്കുന്ന സമൂഹമാണ് പുലരേണ്ടത്. ആ സംസ്കാരം വീട്ടില്‍നിന്ന് ആര്‍ജിച്ചുതുടങ്ങണം. ഒരാളെ ഒരാളില്‍നിന്ന് മാറ്റിനിര്‍ത്തിയുള്ള ജീവിതമില്ല. അത് ജീവിതത്തിന്റെ അവസാനമാണ്. ഗേള്‍സ്, ബോയ്സ് എന്നിങ്ങനെ വേര്‍തിരിച്ചുള്ള സ്കൂളുകള്‍ ആദ്യം ഇല്ലാതാക്കണം. പണ്ട് ആറ്റില്‍ കുളിക്കാന്‍പോകുന്നതുപോലും ഒരുമിച്ചായിരുന്നു. ആണും പെണ്ണും തമ്മില്‍ ശത്രുതയുണ്ടാക്കുന്ന അന്തരീക്ഷമാണ് ഇപ്പോള്‍. ഈ രീതി എനിക്കിഷ്ടമല്ല.
 

Saturday, July 13, 2019

ഋഷികവി

നാലപ്പാട്ട് നാരായണ മേനോനെപ്പറ്റിയുള്ള ഡോക്യുമെന്ററി



പാവങ്ങളെപ്പറ്റി ഡോ.സുവർണ നാലപ്പാട്ട് സംസാരിക്കുന്നു.


ആസ്വാദനക്കുറിപ്പ് ബോദ്‌ലെയര്‍


പാവങ്ങള്‍ക്ക് വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ ചാള്‍സ് ബോദ്‌ലെയര്‍ എഴുതിയ ആസ്വാദനക്കുറിപ്പ്


ഫ്രാന്‍സിലെ ഏറ്റവും പ്രമുഖനും ജനപ്രിയനുമായ മഹാകവിയെക്കുറിച്ച് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതാനിടയായി. കണ്‍ടെംപ്ലേഷന്‍സ്, ദ് ലെജെന്‍ഡ് ഓഫ് ദ് സെഞ്ചുറീസ് എന്നീ കൃതികള്‍ക്കാണ് ആ വരികള്‍ കൂടുതല്‍ യോജിക്കുകയെന്നു ചുരുങ്ങിയ കാലംകൊണ്ടു തെളിഞ്ഞിരിക്കുന്നു.
വിക്‌തോര്‍ യൂഗോയുടെ കവിതകളെ പുൽകുന്ന സാന്മാര്‍ഗികപശ്ചാത്തലം പഠനവിധേയമാക്കിയാല്‍, അത് അദ്ദേഹത്തിന്റെ വികാരനിലയെ ഗണ്യമായി സ്വാധീനിച്ചിരുന്നതായി കാണാം. അതിശക്തമായതിനോടും അതിദുര്‍ബലമായതിനോടും ഒരേ അളവിലുള്ള പരിഗണനയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത. ഈ രണ്ടു വൈരുധ്യങ്ങളോടും കവിക്കു തോന്നുന്ന ആകര്‍ഷണത്തിന്റെ സ്രോതസ്സ് ഒന്നുതന്നെയാണ് - കേവലമായ ഊര്‍ജസ്വലത. ഈ ഗുണത്താല്‍ അദ്ദേഹം അനുഗൃഹീതനാണ്. അപാരമായ ശക്തി അദ്ദേഹത്തെ വശീകരിക്കുകയും മത്തുപിടിപ്പിക്കുകയും ചെയ്യുന്നു. അമ്മയുടെ അടുത്തേക്കെന്നപോലെ ശക്തിസ്വരൂപങ്ങള്‍ക്കു ചാരേ അദ്ദേഹം ഓടിയണയുന്നു. അനന്തതയുടെ എല്ലാ പ്രതീകങ്ങളിലേക്കും ഈ ആകര്‍ഷണം തടയാനാകാത്തവിധം വ്യാപിക്കുന്നുണ്ട് - കടല്‍, ആകാശം, ശക്തിയുടെ പൗരാണിക പ്രതീകങ്ങള്‍, ഹോമറിന്റെ ഇതിഹാസങ്ങളിലും ബൈബിളിലും പ്രത്യക്ഷപ്പെടുന്ന അതിമാനുഷര്‍, പടയാളികള്‍, ഭീമസ്വരൂപികളായ വന്യജീവികള്‍... ദുര്‍ബലമായ വിരലുകളെ ഭയപ്പെടുത്തുന്നവയെ അദ്ദേഹം അരുമയോടെ തലോടുന്നു. അപാരവിസ്തൃതികളില്‍ ബോധരഹിതനാകാതെ വിഹരിക്കുന്നു. അതേസമയംതന്നെ, ദുര്‍ബലനും ഏകനും ദുഃഖിതനുമായ സഹജീവിയോട് അനാഥനോടെന്നപോലെ വാത്സല്യവും കവിക്കുണ്ട്.
ശക്തിസ്രോതസ്സുകളോട് സാഹോദര്യഭാവവും സുരക്ഷിതത്വവും ആശ്വാസവചനങ്ങളും ആവശ്യമുള്ളവരോടു മക്കളോടെന്നപോലെ കാരുണ്യവും. ഈ ശക്തിയില്‍നിന്നാണ്, ശക്തിസ്രോതസ്സായ ഒരാള്‍ക്കുള്ള ആത്മവിശ്വാസത്തില്‍നിന്നാണ് നീതിയും കാരുണ്യവും പിറവിയെടുക്കുന്നത്. അധഃപതിച്ച സ്ത്രീകളോടും സമൂഹത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ടു ഞെരുങ്ങുന്ന പാവങ്ങളോടും നമ്മുടെ അത്യാഗ്രഹത്തിന്റെയും അധീശത്വത്തിന്റെയും രക്തസാക്ഷികളായ മിണ്ടാപ്രാണികളോടുമുള്ള സ്‌നേഹം വിക്‌തോര്‍ യൂഗോയുടെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത് അതുകൊണ്ടാണ്. ശക്തിയെന്ന ഗുണത്തോടൊപ്പം നന്മ കൂടിച്ചേരുമ്പോഴുള്ള സൗന്ദര്യം ഈ കവിയുടെ രചനകളില്‍ സമൃദ്ധമാണെന്നത് അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഭീമാകാരസത്വത്തിന്റെ മുഖത്തു വിരിയുന്ന പുഞ്ചിരിയും കണ്ണുകളില്‍നിന്നുതിരുന്ന നീര്‍ക്കണങ്ങളും മൗലികതയെ ദൈവികമാക്കുന്നു. മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചുള്ള ഈ ഹ്രസ്വകവിതകളില്‍പ്പോലും മാദകവും ഭാവസാന്ദ്രവുമായ ദുഃഖം, ഒരു ഓര്‍ക്കെസ്ട്രയിലെന്നപോലെ ജീവകാരുണ്യത്തിന്റെ ഗാഢധ്വനിയായി മുഴങ്ങുന്നു. കാമുകനെന്ന നിലയില്‍ സംരക്ഷകന്റെ ഭാവം.

പാവങ്ങളെപ്പറ്റിത്തന്നെ മറ്റൊരു കുറിപ്പ്


പാവങ്ങൾ - നോവലുകളുടെ അമ്മ


   നിങ്ങളൊരിക്കലും കുഞ്ഞുങ്ങൾക്ക് നല്ല കഥകൾ പറഞ്ഞുകൊടുക്കാതിരിക്കരുത്,അതിലെ നന്മതിന്മകളുടെ പോരാട്ടവും അവസാനം നന്മയുടെ വിജയവും കുട്ടികളിൽ ഒരു നല്ല ഭാവനയുണ്ടാക്കുകയും, ജീവിതത്തിൽ നന്മയുടെ ഭാഗം നിൽക്കാനുള്ള പ്രേരണ നൽകുകയും ചെയ്യും,തീർച്ച. മുത്തശ്ശിക്കഥകളുടെ മൂല്ല്യം അതായിരുന്നു.
കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ വായിച്ച ഒരുകഥ ജീവിതകാലം മുഴുവൻ മനസ്സിനെ സ്വാധീനിക്കുകയും പിന്നിടുള്ള സ്വഭാവരൂപീകരണത്തിനു കാരണമായിത്തീരുകയും മറ്റുള്ള മനുഷ്യരിൽ ദീനാനുകമ്പയുണ്ടാവാനും നിമിത്തമായി എന്നു പറഞ്ഞാൽ ചിലപ്പോളിന്നത്തെ തലമുറക്ക് അൽഭുതമായിത്തോന്നിയേക്കാം..പക്ഷെ അങ്ങിനെ ഒരു കഥയുണ്ട് എന്റെ ജീവിതത്തെ കുട്ടിക്കാലംതൊട്ടേ വിടാതെ പിന്തുടർന്ന ഒരു കഥ.ഇന്ന് എന്നിൽ എന്തെങ്കിലും നന്മയും,സത്യവും അവശേഷിക്കുന്നെങ്കിൽഅതിൽ ഒരുവലിയ പങ്ക് ജീൻ വാൽ ജീനിന്റെ കഥക്കുണ്ട്. ആ കഥാപാത്രത്തിന്റെ യഥാർത്ഥ നാമം ഴാൽ വാൽ ഴാങ്ങ് എന്നായിരുന്നു.കുട്ടിക്കാലത്ത് ഈ കഥവാ യിക്കുമ്പോൾ വിക്ടർ യൂഗോ എന്ന മഹാനായ എഴുത്തുകാരനെയോ പാവങ്ങൾ എന്ന മഹത്തായ കൃതിയെക്കുറിച്ചോ അറിയില്ലായിരുന്നു.എല്ലാ നോവലുകളുടെയും അമ്മയാണ് പാവങ്ങൾ.വളരെ വർഷങ്ങൾക്കുശേഷമാണു പാവങ്ങൾ എന്ന നോവൽ പൂർണ്ണമായി വായിക്കുന്നത്
"പാവങ്ങളെ നമ്മുടെ ഇടയിലേക്ക് തിരിച്ചുകൊണ്ടുവരും. കൊണ്ടു വരണം. കാരണം,ഭൂമിയിൽ അജ്ഞതയും കഷ്ടപ്പാടും ഉള്ളിടത്തോളം കാലം പാവങ്ങൾ പോലുള്ള ഒരുനോവലിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.' വിക്തോർ യൂഗോവിന്റെ സ്വന്തം വാക്കുകളാണിവ."
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുസ്തകമാണിത്. നിരാർദ്രമായ സമകാലീന മലയാളിസമൂഹം ഇത് വായിക്കണം. അതവരെ ആർദ്രമനസ്‌കരാക്കാതിരിക്കില്ല. മറക്കുവാനും മാപ്പുകൊടുക്കുവാനും അത് നമ്മെ സഹായിക്കും.

പാവങ്ങളിൽ നിന്ന് ഒരു ഭാഗം

ഴാങ് വാൽഴാങ് അർദ്ധരാത്രിയോടുകൂടി ഉണർന്നു.ഴാങ് വാൽഴാങ് ബ്രീയിലെ ഒരു സാധുകൃഷിക്കാരന്റെ കുടുംബത്തിലാണ് ജനിച്ചത്. അയാൾ കുട്ടിക്കാലത്തു വായിക്കാൻ പഠിച്ചിട്ടില്ല. പ്രായം തികഞ്ഞതോടുകൂടി ഫെവറോളെയിൽ ഒരു മരംവെട്ടുകാരനായി. അമ്മയുടെ പേർ ഴെന്ന് മാത്തിയോ എന്നാണ്; അച്ഛനെ വാൽഴാങ് എന്നോ വഌഴാങ് എന്നോ പറഞ്ഞുവന്നിരുന്നു- ഈ ഒടുവിൽ പറഞ്ഞതു വ്വാല ഴാങ് (Voila Jean='ഇതാ ഴാങ്') എന്നുള്ളതിന്റെ ഒരു ചുരുക്കമായ പരിഹാസപ്പേരാണെന്നും വരാം.

പാവങ്ങളെപ്പറ്റി എം. മുകുന്ദൻ


പാവങ്ങളെപ്പറ്റി എം. മുകുന്ദൻ


അരനൂറ്റാണ്ടിനുശേഷം ഇപ്പോൾ തുലാവർഷം നനവു ചാർത്തിയ രാത്രിയിൽ വിക്തോർ യൂഗോയുടെ പാവങ്ങൾ ഞാൻ കൈയിലെടുത്ത് ഇരിക്കുകയാണ്. ഗൃഹാതുരത്വത്തോടെയാണ് ഞാനതിന്റെ താളുകൾ മറിച്ചുനോക്കുന്നത്. എല്ലാ നോവലുകളുടെയും അമ്മയാണ് പാവങ്ങൾ.ആ ദ്യമായി ഈ നോവൽ വായിച്ച നാളുകളിലേക്ക് ഓർമകൾ കണ്ണുതുറക്കുന്നു...
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള നോവലല്ലേ ഇത്? ഇത്രയധികം ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുള്ള മറ്റൊരു നോവൽ ഇല്ലല്ലോ. ഇപ്പോഴും പാവങ്ങൾക്ക് പുതിയ മൊഴിമാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.  ഇന്നും വ്യത്യസ്തമായ രാജ്യങ്ങളിലെ വ്യത്യസ്തമായ സാംസ്‌കാരിക പരിസരങ്ങളിൽ ജീവിക്കുന്ന ആളുകൾ പാവങ്ങൾ വായിക്കുന്നുണ്ട്. ലോകത്തിൽ രണ്ടുതരം പൗരന്മാരുണ്ടെന്ന് പറയുന്നു. പാവങ്ങൾ വായിച്ചിട്ടുള്ളവരും വായിക്കാത്തവരും. പാവങ്ങൾ വായിച്ചിട്ടില്ലാത്തവർ നിരക്ഷരരെപ്പോലെയാണ്. അവരുടെ ആത്മാവിൽ ദാരിദ്ര്യമുണ്ടാകും. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചതുകൊണ്ടുമാത്രം ആരും അക്ഷരാഭ്യാസമുള്ളവരായി മാറുന്നില്ലല്ലോ. പാവങ്ങൾ വായിക്കുകകൂടി ചെയ്യണം. കാരണം ഒന്നര നൂറ്റാണ്ടിലേറെയായി ആത്മോന്നമനത്തിന് അവശ്യം വായിക്കേണ്ട പാഠപുസ്തകങ്ങളിൽ ഒന്നാണ് പാവങ്ങൾ.
പാവങ്ങൾ വായിച്ച നാളുകൾ ഇപ്പോഴും എനിക്കോർമയുണ്ട്. അന്നെനിക്ക് പതിനാലോ പതിനഞ്ചോ വയസ്സായിക്കാണും. അക്കാലം എന്റെ വീട്ടിനരികിൽ നല്ലൊരു ഗ്രന്ഥശാലയുണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പറയുന്ന വിജ്ഞാനപോഷിണി വായനശാലയാണത്. പ്രധാനപ്പെട്ട പുസ്തകങ്ങൾ പുറത്തിറങ്ങിയാൽ ഉടനെ അതൊക്കെ ഞങ്ങളുടെ ഈ വായനശാലയിൽ എത്തുമായിരുന്നു. അങ്ങനെയാണ് വിക്തോർ യൂഗോയുടെ പാവങ്ങളുടെ ഒരു കോപ്പി അവിടെ വന്നത്. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചതായിരുന്നു അത്. പ്രസിദ്ധീകരിച്ച് വൈകാതെതന്നെ അതിന് 1959-ൽ പുതിയ പതിപ്പ് ഉണ്ടാകുകയും ചെയ്തു.
കുറേക്കാലത്തിനുശേഷം ഇപ്പോൾ മാതൃഭൂമി പാവങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാൻ അതു വായിച്ച നാളുകളിലേക്ക് മനസ്സുകൊണ്ട് ഒരു മടക്കയാത്ര നടത്തുകയായിരുന്നു. ഞാൻ ആദ്യം ചെയ്തത് ഞങ്ങളുടെ പഴയ വായനശാലയിൽ ചെന്ന് ഈ നോവൽ ഇപ്പോഴും അവിടെയുണ്ടോ എന്നന്വേഷിക്കുകയായിരുന്നു...
 ഉണ്ട്. ഇപ്പോഴും അതവിടെയുണ്ട്.
പൊടിപിടിച്ച ചില്ലലമാരയിൽനിന്നു രണ്ടു വോള്യങ്ങളിലുള്ള നോവൽ പുറത്തെടുത്തപ്പോൾ ആദ്യം അറിഞ്ഞത് പഴയ കടലാസിന്റെ മണമാണ്. മയ്യഴിയിലെ എന്റെ തലമുറ ആവർത്തിച്ച് ആർത്തിയോടെ വായിച്ച പുസ്തകമാണത്. അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും കടലാസിന്റെ നിറം മങ്ങിയെങ്കിലും അതിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ചില താളുകളിൽ നനവുണങ്ങിയതുപോലെ കാണപ്പെട്ടു. വായനക്കാരുടെ കണ്ണീർ വീണുണങ്ങിയതാവാം ആ അടയാളങ്ങൾ. അരനൂറ്റാണ്ടുകാലം ഉറകുത്താതെ ഈ പുസ്തകത്തെ സംരക്ഷിച്ചത് വായനക്കാരുടെ കണ്ണീരായിരിക്കുമോ?

പാവങ്ങൾ ഒരു വിശകലനം


വിക്തോർ യൂഗോയുടെ പാവങ്ങൾ- LES MISERABLES


           കരുണയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും  സന്ദേശം ലോകത്തിൽ വിളിച്ചറിയിക്കുന്ന ഉജ്ജ്വലമായ  ഒരു   കലാസൃഷ്ടി,പേര് പോലെ പാവപ്പെട്ടവന്റെ കഥ പറയുന്ന യൂഗോ. ലോകത്തിലെ  സാമ്പത്തിക അസമത്വം എത്രത്തോളം നിലനിൽക്കുമോ,അത്രത്തോളം ഇത്തരത്തിലുള്ള എഴുത്തുകൾക്ക് പ്രസക്തിയും ഉണ്ടായിരിക്കും. മെറിൻ എന്ന ബിഷപ്പിലൂടെ ആരംഭിക്കുന്ന കഥ ഒരു  ബിഷപ്പ് എങ്ങനെ ആയിരിക്കണം എന്ന് സ്വന്തജീവിതത്തിലൂടെ കാണിച്ചു തരുന്നു. രോഗികൾക്കായി സ്വന്ത ഭവനം വിട്ടുകൊടുക്കുന്ന മെറിൻ ലളിതമായ ജീവിതം എന്തെന്ന് കാണിച്ചുതരുന്നു.
           തുടക്കത്തിൽ ചില അതിഭാവുകത്വം തോന്നിക്കുമെങ്കിലും മുന്നോട്ടുള്ള വായനക്ക് അത് അനിവാര്യമായിരുന്നു എന്ന് മനസ്സിലാകും. വിശപ്പിന്റെയും അവഗണനയുടെയും കയത്തിൽ നിന്നു വരുന്ന ജീൻവാൽജീൻ ആണ് ഇതിലെ മുഖ്യ കഥാപാത്രം. സഹോദരിയുടെ വിശന്നു പൊരിയുന്ന മക്കൾക്ക് കൊടുക്കാൻ ഒരു റൊട്ടി മോഷ്ട്ടിക്കുന്ന ജീനെ അഞ്ച് വർഷത്തെ തടവിനു വിധിക്കുന്നു നിയമ കോടതി. പല വട്ടം ജയിൽ ചാടാൻ ശ്രമിച്ചു എന്ന പേരിൽ പത്തൊമ്പത് വർഷമാക്കുന്നു ശിക്ഷ. ഒരു കുറ്റവാളിക്ക് ശിക്ഷയാണോ ശിക്ഷണമാണോ വേണ്ടത് എന്ന് ലോകത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നല്ല എഴുത്തുകൾ ഇവിടെ കാണാം.  ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു വരുന്ന ജീൻവാൽജീൻ അന്തിയുറങ്ങാൻ ഒരിടത്തിനായി ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്ന സാഹചര്യം, കിടക്കാനായി ഒരുങ്ങുമ്പോൾ താൻ കണ്ടെത്തിയ സ്ഥലം പട്ടിക്കൂടാണെന്ന് പട്ടിയുടെ ആക്രമണത്തിലൂടെ മനസിലാക്കിയ ജീൻ, പണം കൊടുത്തിട്ടും ഭക്ഷണം കൊടുക്കാത്ത ഹോട്ടലുടമ, ജയിൽ ശിക്ഷ അനുഭവിച്ചതിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുന്ന വ്യക്തി---ഒരാളോട് സമൂഹം കാണിക്കുന്ന ക്രൂരതയുടെ കാണാപ്പുറങ്ങൾ എല്ലാം തുറന്നു കാട്ടുന്നു.വർത്തമാന കാലത്തിലും പ്രസക്തമായ ചില ചോദ്യങ്ങൾ, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന വ്യക്തിയോട് സമൂഹത്തിനുള്ള  പ്രതിബദ്ധത, ശിക്ഷ കൊണ്ട് എന്ത് നേടി  -?.  അവസാനത്തെ ആശ്രയമായി കടന്നു ചെല്ലുന്ന ബിഷപ്പ് മെർവിന്റെ ആശ്രമം. രണ്ട് കയ്യും നീട്ടിയുള്ള ബിഷപ്പിന്റെ സ്വീകരണം ജീനിന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്ത  ബിഷപ്പിന്റെ ഭവനത്തിൽ നിന്ന് രാത്രിയോട് കൂടി വെള്ളി കരണ്ടിയും പാത്രങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുന്ന ജീൻ പോലീസിന്റെ പിടിയിലാകുന്നതും തൊണ്ടിമുതലുമായി ബിഷപ്പിന്റെ ഭവനത്തിൽ  ജീനുമായി എത്തുന്ന പോലീസിനോട് പാത്രങ്ങൾ മാത്രമല്ല വിളക്കുകാലുകളും ഞാൻ ജീനിന് കൊടുത്തതാണെന്നും എന്തേ അതുകൂടി എടുത്തില്ല എന്ന ബിഷപ്പിന്റെ മറുപടി പത്തൊമ്പത് വർഷത്തെ ജയിൽ ശിക്ഷയിലൂടെ മാറാത്ത ജീനിനെ ഒരു പശ്ചാത്താപത്തിലേക്ക് നയിക്കുന്നു.അങ്ങനെ കഥയിലെ പ്രധാന ബിന്ദു ഇവിടെ തുടങ്ങുന്നു. അതോടൊപ്പം   നിയമം നടപ്പാക്കപ്പെടേണ്ടതാണ് ,അതിൽ മനുഷ്യത്വത്തിന്  വിലയില്ല എന്ന് ചിന്തിക്കുന്ന പോലീസ് ഓഫീസർ ളവേർ---ഒരു വേട്ടപ്പട്ടിയെ പോലെ കഥയുടെ അവസാനം വരെ  ജീൻ വാൽജീനെ പിൻതുടരുന്നു.