Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, February 2, 2017

സഫലമീ യാത്ര പഠനക്കുറിപ്പ്

സഫലമീ യാത്ര എൻ.എൻ.കക്കാട്
    
സ്വപ്ന റാണി
    
 
  അസുലഭമായ പദസമ്പത്ത് ,പുരാണേതിഹാസങ്ങളിലെ അവഗാഹം, അനുഭവ ബാഹുല്യം, താളബോധം ഇവയെല്ലാം അനുഗ്രഹിച്ച കവിയായിരുന്നു കക്കാട്. ആ കാവ്യജീവിതത്തിന്റെ അവസാന കാലത്ത് എഴുതപ്പെട്ട സഫലമീ യാത്ര അതുവരെ അദ്ദേഹം പുലർത്തിപ്പോന്ന രചനാശൈലിയിൽ നിന്ന് പ്രകടമാറ്റത്തിന്റെ ഒരു സൂചന കൂടിയാണ്.
       തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ പശ്ചാത്തലത്തിൽ പത്നിയോടൊത്ത് ഒരു തിരുവാതിര രാവിനെ വരവേല്ക്കുന്ന കവിയാണ് സഫലമീ യാത്രയിലെ നായകൻ.ദാമ്പത്യത്തിന്റെ പൂർണ്ണതയ്ക്കും ദീർഘകാലനിലനില്പിനും വേണ്ടിയുള്ള വ്രതപരമായ ആഘോഷമെന്ന നിലയിലാണ് തിരുവാതിരയുടെ പ്രശസ്തിയും പ്രസക്തിയും. പത്നിയൊത്ത് 101 വെറ്റില ചവയ്ക്കേണ്ട ഈ ധനുമാസത്തിരുവാതിര നാൾ കവി ആശുപത്രിക്കിടക്കയിലാണ്.
     
     ആശുപത്രിയിലെ ജനലഴി പിടിച്ചു കൊണ്ട് 'ഒരു ചുമയ്ക്കടിയിടറി വീഴാം ' എന്ന ആശങ്കയോടെയാണ് നേരിയ നിലാവിനെയും പഴകിയ ഓർമ്മകൾ പോലെ വിറകൊള്ളുന്ന താരകങ്ങളെയും കവി കാണുന്നത്.ഈ രാവ് പ്രതീക്ഷകളുടേതല്ല എന്നതുകൊണ്ടാവാം സഖിയുടെ മിഴിയിണകൾ തുളുമ്പുന്നത്. അവൾ അരികിലുണ്ടാകണം എന്ന നായകന്റെ ആവശ്യപ്പെടലിന് രണ്ടു തലങ്ങൾ കാണാം. ഇനിയെത്ര നാൾ അങ്ങനെ ഉണ്ടാകും എന്ന ചിന്തയും, അരി കത്ത് താങ്ങാനാളില്ലെങ്കിൽ താൻ വീണ് പോയേക്കാം എന്ന ആ കുലതയും.
    ശിഷ്ട ദിനങ്ങളെ കണ്ണീരിൽ കുതിർക്കുകയല്ല, ആ മിഴിനീർച്ചവർപ്പ്പെടാതെ ജീവിതമധു ആവോളം പാനം ചെയ്യുകയാണ് കരണീയം എന്നാണ് സ്വന്തം വേദനകളെ മറച്ചു വച്ചു കൊണ്ട് നായകൻ ഭാര്യയെ ആശ്വസിപ്പിക്കുന്നത്.
        നൊന്തും നോവിച്ചും കൊഴുത്ത ചവർപ്പുകൾ കുടിച്ചു വറ്റിച്ചും മുപ്പതാണ്ടുകൾ ഒന്നിച്ചു താണ്ടിയത് ശാന്തിയുടെ ഇത്തിരി ശർക്കര നുണ യുവാനായിത്തന്നെയാണ്. ജീവിതയാത്രയിൽ പിറകിലേക്കോടി മറയുന്ന കാഴ്ചകളായാണ് കവി ഓർമ്മകളെ വിലയിരുത്തുന്നത്. കണ്ണീരു വരുവോളം ചിരിച്ചതും ദു:ഖത്തിന്റെ മറുകര കണ്ടതും, കെട്ടിപ്പുണർന്നു മുകർന്നതും കുത്തിപ്പിളർന്നു മരിച്ചതും കൊന്നതും ,പുഴുതിന്നതും പാതി വിടർന്നതും നിലംപതിച്ചതും ചവിട്ടിയരച്ചതുംകാല്ചവിട്ടിൽ ഫണം വിരിച്ചതും .... ഇങ്ങനെ വിരുദ്ധ ദ്വന്ദ്വങ്ങളായി ഓർമ്മകൾ അവതരിപ്പിക്കുമ്പോൾ ജീവിതാവസ്ഥകളുടെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും തന്നെയാണ് ആവിഷ്കൃതമാകുന്നത്. പല സ്മൃതികളും മുഖം നഷ്ടപ്പെട്ടവയാണ്. തെരുവുവിളക്കുകളുടെ നെറുകയിൽ ഇരുട്ടാണ്. ബോധത്തിന് ബധിരത ബാധിച്ചിരിക്കുന്നു.
    പരസ്പരം ഊന്നുവടികളാവുക എന്ന ദാമ്പത്യത്തെക്കുറിച്ചുള്ള പരമമായ സങ്കല്പം തന്നെയാണ് കവിക്ക് മുന്നോട്ടു വയ്ക്കുവാനുള്ളത്. ഇനി വരുന്ന വിഷുവും വർഷവും തിരുവോണവുമെല്ലാം കാണാൻ താനവശേഷിക്കുമോ എന്ന് സംശയമാണ്. പക്ഷേ ഈ ആതിരയെ ആശങ്കകൾ കൊണ്ടല്ല, ആർദ്രത കൊണ്ടും സൗമ്യത കൊണ്ടും ഒരു മ കൊണ്ടുമാണ് സ്വീകരിക്കേണ്ടത്.
     പരീക്ഷണ ചടുലമായ കക്കാടിന്റെ കാവ്യജീവിതത്തിൽ ഒരു വഴിത്തിരിവിനെ സൂചിപ്പിക്കുന്ന കവിതയാണ് സഫലമീ യാത്ര. രൂപപരവും ആവിഷ്കാരപരവുമായ ദുർഗ്രഹത പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളുടെ പൊതു സ്വഭാവമായി വിലയിരുത്തപ്പെടാറുണ്ട്. പാതാളത്തിന്റെ മുഴക്കം, 1963 , പോത്ത് തുടങ്ങിയ രചനകളുടെ രൂപ ജടിലതയിൽ നിന്നും ദുർഗ്രഹതയിൽ നിന്നും സാരള്യത്തിലേക്കുള്ള ഒരു യാത്രയും കൂടിയാണി കവിത. പിന്നീട് വന്ന നന്ദി തിരുവോണ മേ നന്ദിയും ആദ്യകാല കവിതയായ തീർത്ഥാടനവും ഏതാണ്ട് ഇതേ ജനുസ്സിൽപെട്ടവ തന്നെ.
       ഒരു മംഗള മുഹൂർത്തത്തിൽ പ്രിയതമയോടൊത്ത് പഴയ ഓർമ്മകളിലേക്ക് പോകുന്ന നായകനെ ചോറൂണ്, ഊഞ്ഞാലിൽ, കണ്ണീർപ്പാടം: വിഷുക്കണി തുടങ്ങിയ കവിതകളിലെല്ലാം നാം കാണുന്നു. പക്ഷേ ഇവയിലെപ്പോലെ സൗഗന്ധികപുഷ്പ ജേതാവാകാനോ, ത്രാണിയിൽ കൈത്തോട് ചാടിക്കടക്കാനോ,  ' കണ്വ മാമുനിയുടെ കന്യയാമാരോമലായി കാണാനോ കഴിയുന്ന തരത്തിൽ ആത്മവിശ്വാസം സഫലമീ യാത്രയിലെ നായകനില്ല.' ഒരു ചുമയ്ക്കടിയിടറി വീഴാവുന്ന 'അയാൾക്ക് ഊന്നുവടിയായി നില്ക്കുന്ന പ്രണയിനിയെയാണ് ആവശ്യം. ' വരും കൊല്ലമാരെന്നുമെന്തെന്നു മാർക്കറിയാം' എന്ന ആ കുലതയാണ് അയാളിൽ മുന്നിട്ടു നിൽക്കുന്നത്.
  മരണവുമായുള്ള മുഖാമുഖത്തിന്റെ നിമിഷങ്ങളെ പുകമറയില്ലാതെ, ഒരു ദാർശനികന്റെ സംയമത്തോടെ അവതരിപ്പിക്കുന്നു കവി.
    1982 ഡിസംബറിൽ ഈ കവിത ആകാശവാണിയിൽ അവതരിപ്പിക്കുമ്പോൾ കവിയുടെ രോഗാവസ്ഥ വേണ്ടപ്പെട്ടവർ പോലും അറിയുന്ന നിലയിലായിട്ടില്ല. എന്നാൻ 1982ൽ മാതൃഭൂമി ഓണപ്പതിപ്പിൽ അച്ചടിച്ചു വരുമ്പോഴേക്ക് സ്ഥിതി മാറിയിരുന്നു'
       പശ്ചാത്തല ചിത്രീകരണത്തിലും ബിംബകല്പനയിലുമെല്ലാം ആത്മാംശം തുളുമ്പുന്ന ഈ കവിത ആസ്വാദകന്റെ വൈകാരിക സത്വത്തെ തൊട്ടുണർത്തുന്നു. ഉദാത്തമായ ഒരു ദാമ്പത്യത്തെക്കുറിച്ചുള്ള സങ്കല്പം നമ്മുടെയെല്ലാം മനസ്സിന്റെ സ്വപ്ന സ്ഥലിയാണല്ലോ. അതു തന്നെയാണ് ഈ കവിത മലയാളിക്ക് എന്നു പ്രിയതരമാകുന്നതിന് പ്രധാന കാരണവും.

     ......

15 comments: