Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, February 19, 2017

Thursday, February 9, 2017

 SSLC Malayalam A+ ചോദ്യശേഖരം
ദേശാഭിമാനി അക്ഷരമുറ്റത്തില്‍ പ്രസിദ്ധീകരിച്ചത്
തയ്യാറാക്കിയത് : അജേഷ് കടന്നപ്പള്ളി

Sunday, February 5, 2017

മുകുളം SSLC MOdel Exam

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കണ്ണൂര്‍ ഡയറ്റും സംയുക്തമായി നടത്തുന്ന മുകുളം SSLC MOdel Exam Question Paper


Friday, February 3, 2017

ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ആമുഖക്കുറിപ്പ്

Thursday, February 2, 2017

സഫലമീ യാത്ര പഠനക്കുറിപ്പ്

സഫലമീ യാത്ര എൻ.എൻ.കക്കാട്
    
സ്വപ്ന റാണി
    
 
  അസുലഭമായ പദസമ്പത്ത് ,പുരാണേതിഹാസങ്ങളിലെ അവഗാഹം, അനുഭവ ബാഹുല്യം, താളബോധം ഇവയെല്ലാം അനുഗ്രഹിച്ച കവിയായിരുന്നു കക്കാട്. ആ കാവ്യജീവിതത്തിന്റെ അവസാന കാലത്ത് എഴുതപ്പെട്ട സഫലമീ യാത്ര അതുവരെ അദ്ദേഹം പുലർത്തിപ്പോന്ന രചനാശൈലിയിൽ നിന്ന് പ്രകടമാറ്റത്തിന്റെ ഒരു സൂചന കൂടിയാണ്.
       തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ പശ്ചാത്തലത്തിൽ പത്നിയോടൊത്ത് ഒരു തിരുവാതിര രാവിനെ വരവേല്ക്കുന്ന കവിയാണ് സഫലമീ യാത്രയിലെ നായകൻ.ദാമ്പത്യത്തിന്റെ പൂർണ്ണതയ്ക്കും ദീർഘകാലനിലനില്പിനും വേണ്ടിയുള്ള വ്രതപരമായ ആഘോഷമെന്ന നിലയിലാണ് തിരുവാതിരയുടെ പ്രശസ്തിയും പ്രസക്തിയും. പത്നിയൊത്ത് 101 വെറ്റില ചവയ്ക്കേണ്ട ഈ ധനുമാസത്തിരുവാതിര നാൾ കവി ആശുപത്രിക്കിടക്കയിലാണ്.
     
     ആശുപത്രിയിലെ ജനലഴി പിടിച്ചു കൊണ്ട് 'ഒരു ചുമയ്ക്കടിയിടറി വീഴാം ' എന്ന ആശങ്കയോടെയാണ് നേരിയ നിലാവിനെയും പഴകിയ ഓർമ്മകൾ പോലെ വിറകൊള്ളുന്ന താരകങ്ങളെയും കവി കാണുന്നത്.ഈ രാവ് പ്രതീക്ഷകളുടേതല്ല എന്നതുകൊണ്ടാവാം സഖിയുടെ മിഴിയിണകൾ തുളുമ്പുന്നത്. അവൾ അരികിലുണ്ടാകണം എന്ന നായകന്റെ ആവശ്യപ്പെടലിന് രണ്ടു തലങ്ങൾ കാണാം. ഇനിയെത്ര നാൾ അങ്ങനെ ഉണ്ടാകും എന്ന ചിന്തയും, അരി കത്ത് താങ്ങാനാളില്ലെങ്കിൽ താൻ വീണ് പോയേക്കാം എന്ന ആ കുലതയും.
    ശിഷ്ട ദിനങ്ങളെ കണ്ണീരിൽ കുതിർക്കുകയല്ല, ആ മിഴിനീർച്ചവർപ്പ്പെടാതെ ജീവിതമധു ആവോളം പാനം ചെയ്യുകയാണ് കരണീയം എന്നാണ് സ്വന്തം വേദനകളെ മറച്ചു വച്ചു കൊണ്ട് നായകൻ ഭാര്യയെ ആശ്വസിപ്പിക്കുന്നത്.
        നൊന്തും നോവിച്ചും കൊഴുത്ത ചവർപ്പുകൾ കുടിച്ചു വറ്റിച്ചും മുപ്പതാണ്ടുകൾ ഒന്നിച്ചു താണ്ടിയത് ശാന്തിയുടെ ഇത്തിരി ശർക്കര നുണ യുവാനായിത്തന്നെയാണ്. ജീവിതയാത്രയിൽ പിറകിലേക്കോടി മറയുന്ന കാഴ്ചകളായാണ് കവി ഓർമ്മകളെ വിലയിരുത്തുന്നത്. കണ്ണീരു വരുവോളം ചിരിച്ചതും ദു:ഖത്തിന്റെ മറുകര കണ്ടതും, കെട്ടിപ്പുണർന്നു മുകർന്നതും കുത്തിപ്പിളർന്നു മരിച്ചതും കൊന്നതും ,പുഴുതിന്നതും പാതി വിടർന്നതും നിലംപതിച്ചതും ചവിട്ടിയരച്ചതുംകാല്ചവിട്ടിൽ ഫണം വിരിച്ചതും .... ഇങ്ങനെ വിരുദ്ധ ദ്വന്ദ്വങ്ങളായി ഓർമ്മകൾ അവതരിപ്പിക്കുമ്പോൾ ജീവിതാവസ്ഥകളുടെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും തന്നെയാണ് ആവിഷ്കൃതമാകുന്നത്. പല സ്മൃതികളും മുഖം നഷ്ടപ്പെട്ടവയാണ്. തെരുവുവിളക്കുകളുടെ നെറുകയിൽ ഇരുട്ടാണ്. ബോധത്തിന് ബധിരത ബാധിച്ചിരിക്കുന്നു.
    പരസ്പരം ഊന്നുവടികളാവുക എന്ന ദാമ്പത്യത്തെക്കുറിച്ചുള്ള പരമമായ സങ്കല്പം തന്നെയാണ് കവിക്ക് മുന്നോട്ടു വയ്ക്കുവാനുള്ളത്. ഇനി വരുന്ന വിഷുവും വർഷവും തിരുവോണവുമെല്ലാം കാണാൻ താനവശേഷിക്കുമോ എന്ന് സംശയമാണ്. പക്ഷേ ഈ ആതിരയെ ആശങ്കകൾ കൊണ്ടല്ല, ആർദ്രത കൊണ്ടും സൗമ്യത കൊണ്ടും ഒരു മ കൊണ്ടുമാണ് സ്വീകരിക്കേണ്ടത്.
     പരീക്ഷണ ചടുലമായ കക്കാടിന്റെ കാവ്യജീവിതത്തിൽ ഒരു വഴിത്തിരിവിനെ സൂചിപ്പിക്കുന്ന കവിതയാണ് സഫലമീ യാത്ര. രൂപപരവും ആവിഷ്കാരപരവുമായ ദുർഗ്രഹത പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളുടെ പൊതു സ്വഭാവമായി വിലയിരുത്തപ്പെടാറുണ്ട്. പാതാളത്തിന്റെ മുഴക്കം, 1963 , പോത്ത് തുടങ്ങിയ രചനകളുടെ രൂപ ജടിലതയിൽ നിന്നും ദുർഗ്രഹതയിൽ നിന്നും സാരള്യത്തിലേക്കുള്ള ഒരു യാത്രയും കൂടിയാണി കവിത. പിന്നീട് വന്ന നന്ദി തിരുവോണ മേ നന്ദിയും ആദ്യകാല കവിതയായ തീർത്ഥാടനവും ഏതാണ്ട് ഇതേ ജനുസ്സിൽപെട്ടവ തന്നെ.
       ഒരു മംഗള മുഹൂർത്തത്തിൽ പ്രിയതമയോടൊത്ത് പഴയ ഓർമ്മകളിലേക്ക് പോകുന്ന നായകനെ ചോറൂണ്, ഊഞ്ഞാലിൽ, കണ്ണീർപ്പാടം: വിഷുക്കണി തുടങ്ങിയ കവിതകളിലെല്ലാം നാം കാണുന്നു. പക്ഷേ ഇവയിലെപ്പോലെ സൗഗന്ധികപുഷ്പ ജേതാവാകാനോ, ത്രാണിയിൽ കൈത്തോട് ചാടിക്കടക്കാനോ,  ' കണ്വ മാമുനിയുടെ കന്യയാമാരോമലായി കാണാനോ കഴിയുന്ന തരത്തിൽ ആത്മവിശ്വാസം സഫലമീ യാത്രയിലെ നായകനില്ല.' ഒരു ചുമയ്ക്കടിയിടറി വീഴാവുന്ന 'അയാൾക്ക് ഊന്നുവടിയായി നില്ക്കുന്ന പ്രണയിനിയെയാണ് ആവശ്യം. ' വരും കൊല്ലമാരെന്നുമെന്തെന്നു മാർക്കറിയാം' എന്ന ആ കുലതയാണ് അയാളിൽ മുന്നിട്ടു നിൽക്കുന്നത്.
  മരണവുമായുള്ള മുഖാമുഖത്തിന്റെ നിമിഷങ്ങളെ പുകമറയില്ലാതെ, ഒരു ദാർശനികന്റെ സംയമത്തോടെ അവതരിപ്പിക്കുന്നു കവി.
    1982 ഡിസംബറിൽ ഈ കവിത ആകാശവാണിയിൽ അവതരിപ്പിക്കുമ്പോൾ കവിയുടെ രോഗാവസ്ഥ വേണ്ടപ്പെട്ടവർ പോലും അറിയുന്ന നിലയിലായിട്ടില്ല. എന്നാൻ 1982ൽ മാതൃഭൂമി ഓണപ്പതിപ്പിൽ അച്ചടിച്ചു വരുമ്പോഴേക്ക് സ്ഥിതി മാറിയിരുന്നു'
       പശ്ചാത്തല ചിത്രീകരണത്തിലും ബിംബകല്പനയിലുമെല്ലാം ആത്മാംശം തുളുമ്പുന്ന ഈ കവിത ആസ്വാദകന്റെ വൈകാരിക സത്വത്തെ തൊട്ടുണർത്തുന്നു. ഉദാത്തമായ ഒരു ദാമ്പത്യത്തെക്കുറിച്ചുള്ള സങ്കല്പം നമ്മുടെയെല്ലാം മനസ്സിന്റെ സ്വപ്ന സ്ഥലിയാണല്ലോ. അതു തന്നെയാണ് ഈ കവിത മലയാളിക്ക് എന്നു പ്രിയതരമാകുന്നതിന് പ്രധാന കാരണവും.

     ......

കോഴിയും കിഴവിയും

കോഴിയും കിഴവിയും എന്ന പാoത്തിന്  പ്രവേശകമായി നൽകാവുന്ന ഒരു കവിത
മതില്‍ - പവിത്രന്‍ തീക്കുനി
നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല
ചൊരിഞ്ഞിട്ടില്ല,
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം
അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം
എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

        PDF Download

കോഴിയും കിഴവിയും എന്ന പാoത്തിന് അനുബന്ധമായി / താരതമ്യത്തിന് കൊടുക്കാവുന്ന ഒരു കവിത
ചാക്കാല - കടമ്മനിട്ട
അങ്ങേലെ മൂപ്പീന്നു ചത്തോടീ
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവനു
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ
കോടിയിടേണം പുകല വേണം
കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാവഴിയടച്ചു
എലുകക്കല്ലൊക്കെ പിഴുതു മാറ്റി
അതിരിലെ പ്ലാവിന്റെ ചോടു മാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറൂരി വിട്ടു തയ്യിൻ
തല തീറ്റിയെതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടുകണ്ണിൽ
ഈറകടിച്ചു കുശുമ്പു കുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെകാണുവാൻ വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
കുരുതി പുഴുങ്ങി,യുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല.
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്‌.
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിനും നാം മോശമല്ല.
അയൽദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം.
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
എങ്കിലുമങ്ങേരു ചത്തല്ലൊ
എന്തൊക്കെയായാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്

മക്കളോടൊന്നു പറഞ്ഞേരു
വായ്ക്കരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേരു
നഷ്ടം വരാനതിലൊന്നുമില്ല.
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ്‌ പെരുമാറാം ദോഷമില്ല.


           Audio Download

അജഗജാന്തരം


അജഗജാന്തരം - ആശയ വിശകലനം.

വലുതിന് പിന്നാലെ പായുന്ന സാമൂഹിക പ്രവണതയെ വിമർശന വിധേയമാക്കുന്നു അജഗജാന്തരം . ആക്ഷേപഹാസ്യത്തിന്റെ ഒന്നാന്തരം രചനാ തന്ത്രം. ചെറുതിനെ പിന്തുണക്കുന്ന ഒരു ചിന്തയെ സമൂഹം എത്ര ആശ്ചര്യത്തോടെയും പരിഹാസത്തോടെ യും കാണുന്നുവെന്ന് കഥ ഓർമ്മപ്പെടുത്തുന്നു.ഭൂരിപക്ഷാഭിപ്രായമുള്ള ചിന്തകളോടും കാഴ്ചകളോടുമുള്ള ഒത്തു പോകലല്ലാമാനസികമായ സ്വാസ്ഥ്യം നൽകാൻ കഴിയുന്ന ചെറുതുകളിലേക്കും നമ്മുടെ കാഴ്ചകൾ വളരേണ്ടതുണ്ടെന്ന് കഥ സൂചിപ്പിക്കുന്നു. പരിഹാസങ്ങളെ ഉറച്ച നിലപാടുകളാലും, പ്രവർത്തനങ്ങളാലുമാണ് നേരിടേണ്ടതെന്നും ആഗ്രഹങ്ങളുടെ തോതും പരിധിയും നിശ്ചയിക്കേണ്ടത് ലാളിത്യത്താലും മനശാന്തിയാലുമാകണമെന്ന് കഥ ഓർമ്മിപ്പിക്കുന്നു.... ദുരമൂത്ത സാമൂഹിക മനോഭാവങ്ങൾക്കെതിരെ മനസ്സൊരുക്കാൻ വിധം അജഗജാന്തരം കുട്ടികളെ പരിവർത്തിപ്പിക്കട്ടെ...

🙏�🙏�🙏�🙏�🙏                                     ഗായത്രി

എട്ടാമത്തെ മോതിരം

ജീവിതം കഥകളേക്കാള്‍ വിചിത്രമാണെന്ന് പറയുന്നത് വെറുതെയല്ല. ഒരു കഥാകാരനും വിഭാവനം ചെയ്യാനാവാത്ത തലങ്ങളിലൂടെയായിരിക്കും ജീവിതം കടന്നുപോവുന്നത്. അതുകൊണ്ടുതന്നെയാണ് ജീവചരിത്രങ്ങള്‍ക്കും ആത്മകഥകള്‍ക്കും നോവലുകളേക്കാളും ചെറുകഥകളേക്കാളും കൂടുതല്‍ വായനക്കാരുണ്ടാവുന്നത്. ഒരു നിമിഷം മതി ജീവിതം മാറിമറിയാന്‍. സകല കണക്കുകൂട്ടലുകളും തെറ്റിച്ച് പുതിയവഴികളിലേക്ക് ജീവിതം നമ്മെ കൊണ്ടുപോവുന്നതിന് ഒരേയൊരു നിമിഷം മതി. ചെന്നൈയില്‍ താംബരത്തുളള മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിരുദപഠനത്തിന് ചേര്‍ന്നപ്പോള്‍ ആദ്യത്തെവര്‍ഷം രാജകുമാരനെപ്പോലെ കഴിഞ്ഞ താന്‍ തൊട്ടടുത്തവര്‍ഷം ഫീസ് അടയ്ക്കുന്നതിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നാലോചിച്ച് വിഷമിക്കുന്ന അവസ്ഥയിലെത്തിയതിനെക്കുറിച്ച് മനോരമ പത്രാധിപരായിരുന്ന കെ.എം. മാത്യു ആത്മകഥയായ 'എട്ടാമത്തെ മോതിര'ത്തില്‍ എഴുതുന്നുണ്ട്. എം.സി.സി.യില്‍ ചേരുമ്പോള്‍ കെ.എം. മാത്യുവിന്റെ കുടുംബം പ്രതാപത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ട്രാവന്‍കൂര്‍ നാഷണല്‍ ബാങ്കും ക്വൊയ്‌ലോണ്‍ ബാങ്കും തമ്മില്‍ ലയിച്ച് കേരളത്തിലെ വന്‍ ബാങ്കുകളിലൊന്നായ കാലമായിരുന്നു അത്. കുട്ടനാട്ടില്‍ നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയും ബാങ്കും ഇന്‍ഷുറന്‍സ് കമ്പനിയും മനോരമ പത്രവുമൊക്കെയായി തന്റെ കുടുംബത്തിന്റെ ആ സുവര്‍ണകാലത്ത് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ കൂറ്റന്‍കാറില്‍ താന്‍ വന്നിറങ്ങിയിരുന്നത് കെ.എം. മാത്യു വിവരിക്കുന്നുണ്ട്. പക്ഷേ, തൊട്ടടുത്തവര്‍ഷം എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ ക്രോധത്തിനിരയായതോടെ ബാങ്ക് തകര്‍ന്നു, മനോരമപത്രം അടച്ചുപൂട്ടേണ്ടിവന്നു, കുട്ടനാട്ടിലെ കൃഷിഭൂമിയിലേറെയും അന്യാധീനമായി. തിരുവനന്തപുരത്തെ ജയിലില്‍കഴിയുന്ന പിതാവ് കെ.സി. മാമ്മന്‍ മാപ്പിളയെ കാണാന്‍ മദ്രാസില്‍നിന്ന് തീവണ്ടിയില്‍പോയ രാത്രി സഹയാത്രികരെല്ലാവരും ഉറങ്ങുമ്പോള്‍ താന്‍മാത്രം ഉറക്കമില്ലാതെ കിടന്നതിനെക്കുറിച്ചുള്ള കെ.എം. മാത്യുവിന്റെ സ്മരണകള്‍ ജീവിതത്തിന്റെ തകിടംമറിച്ചലുകളെക്കുറിച്ചുള്ള ഒന്നാന്തരം ഓര്‍മപ്പെടുത്തലാണ്. മരണത്തിനുമുമ്പ് പിതാവ് കെ.സി. മാമ്മന്‍മാപ്പിള ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ഒരു കാര്യം തന്റെ ജീവിതത്തിലുണ്ടായെ നഷ്ടങ്ങളെക്കുറിച്ചായിരുന്നുവെന്ന് കെ.എം. മാത്യു പറയുന്നു. നഷ്ടംമാത്രം തിരിച്ചുതന്ന നിരവധി ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള കുറിപ്പായിരുന്നു അത്. നേട്ടങ്ങള്‍ മാത്രമല്ല നഷ്ടങ്ങളും ഓര്‍ക്കേണ്ടതുണ്ടെന്നും ജീവിതത്തില്‍ മുന്നേറുന്നതിന് നഷ്ടങ്ങള്‍നല്‍കുന്ന അനുഭവപാഠംപോലെ സഹായിക്കുന്ന മറ്റൊന്നുമില്ലെന്നുമുള്ള തിരിച്ചറിവിന്റെ പ്രകാശം ആ രേഖകളിലുണ്ടായിരുന്നു. ചെന്നൈയിലെ പ്രളയദിനങ്ങളിലാണ് കെ.എം. മാത്യുവിന്റെ ആത്മകഥയുടെ ഇംഗ്ലൂഷ് പരിഭാഷ വായിച്ചത്. പ്രതിസന്ധിയുടെ മുനമ്പുകളില്‍ നിന്ന് ജീവിതം തിരിച്ചുപിടിക്കുന്ന നിരവധി സന്ദര്‍ഭങ്ങളെക്കുറിച്ച് ആത്മകഥയില്‍ കെ.എം. മാത്യു എഴുതുന്നുണ്ട്.  എല്ലാ നല്ല കാര്യങ്ങളുടെയും മോശം കാര്യങ്ങളുടെയും ഒരു പ്രധാന സംഗതി രണ്ടും കടന്നുപോവും എന്നതാണ്. കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളില്ല എന്നുപറയുന്നത് ഈ ശാശ്വത സത്യത്തിന്റെ പരിസരത്തില്‍ നിന്നുകൊണ്ടാണ്.
കെ എ ജോണി

                                   Download PDF

അക്കർമാശി പഠനക്കുറിപ്പുകൾ


 മസാമായി- ശരൺകുമാർ ലിംബാളെയുടെ അമ്മ
 സാന്താമായി- മുത്തശ്ശി
സാന്താമായിയും ചന്ദാമായിയും സഹോദരങ്ങളാണ്. 6 സഹോദരിമാർക്ക് ഒരാങ്ങള
അവരുടെ കുടുംബ ചരിത്രം
 അച്ഛൻ - സാധു ബാപ്
അമ്മ- ഭാഗുമായ്
മക്കൾ
1 സാന്താമായ് - തീർത്ഥ് എന്ന സ്ഥലത്ത് കല്യാണം കഴിച്ചു വിട്ടു.
സാന്താമായിയുടെ ആദ്യ ഭർത്താവ് അവരെ ഉപേക്ഷിച്ചു.
പിന്നീട് മുഹമ്മദ് ദസ്തഗീർ ജാമദാർ എന്ന ഒരു മുസ്ലീം സാന്താമായിയോടൊപ്പം താമസമാക്കി.ഇദ്ദേഹത്തെയാണ് ലിംബാളെ ദാദ എന്നു വിളിക്കുന്നത്.
സാന്താമായിയുടെ ആദ്യ ഭർത്താവിലെ മകളാണ് മസാമായി
2 ചന്ദാമായി- ബഹാറിൽ പൂരിലുള്ള ആൾ കല്യാണം കഴിച്ചു.
3 ധോണ്ടാ ബായി - ചുങ്കിയിൽ കല്യാണം കഴിച്ചു വിട്ടു.
4 ഗംഗാമായി - വൽസാംഗ് എന്ന സ്ഥലത്ത് കല്യാണം കഴിച്ചു വിട്ടു.
5 രേവാ ബായ് - വാഗ്ദാരിയിൽ കല്യാണം കഴിച്ചു വിട്ടു.
6 അഹല്യ - ഷിർവാൾ എന്ന സ്ഥലത്ത് കല്യാണം കഴിച്ചു വിട്ടു.
7 ലക്ഷ്മൺ - 6 തവണ കല്യാണം കഴിച്ചു. മക്കളില്ല. മാവു വീണ് മരിച്ചു.

ലിംബാളെയുടെ ചരിത്രം
അമ്മ മസാമായിയുടെ ആദ്യ ഭർത്താവ് കർഷകത്തൊഴിലാളിയായ ഇഠൽ കാംബളെ.
ഹനുമന്തലിംബാളെ എന്ന പാട്ടീൽ വർഗ്ഗക്കാരന്റെ കൃഷിക്കളത്തിലായിരുന്നു ജോലി. സമുദായ സഭ കൂടിയിട്ട് മസാ മായ് ഇഠൽ കാംബളയെ ഉപേക്ഷിക്കണമെന്ന് ഹനുമന്തപ്പ വിധിച്ചു.
മസാ മായിക്ക് കാംബളെയിൽ 3 മക്കളുണ്ടായി' . മൂത്ത മകൻ ഭാനു ദാസ് മരിച്ചു.
ബാക്കിയുള്ള മക്കളായ നാലുവയസ്സുകാരൻ സൂര്യകാന്തിനേയും മുലകുടിക്കുന്ന പ്രായമുള്ള ധർമ്മയേയും    അച്ഛനായ ഇഠൽ കാംബളെ കൊണ്ടു പോയി.
അയാൾ വേറെ വിവാഹം കഴിച്ചു.
ഹനുമന്തലിംബാളെ മസാ മായിയെ പാട്ടിലാക്കി. അക്കൽക്കോട്ടിൽ വാടക വീട്ടിൽ വെപ്പാട്ടിയായി അവരെ താമസിപ്പിച്ചു.
ഹനുമന്ത ലിംബാളെയ്ക്ക് മസാ മാ യിയിൽ ജനിച്ച മകനാണ് ശരൺകുമാർലിംബാളെ. ഹനുമന്ത ലിംബാളെ പിന്നീട് മസാ മായിയെ ഉപേക്ഷിച്ചു.
ഇഠൽ കാംബളെയിൽ ജനിച്ച മക്കൾ മഹാർ ജാതിക്കാർ.
ലിംബാളെ അർദ്ധ ജാതിക്കാരനായി - അക്കർമാശിയായി. അമ്മ മഹാർ ജാതിക്കാരി. അച്ഛൻ സവർണ്ണൻ പാട്ടീൽ ജാതിക്കാരൻ . ലിംബാളെയെ രണ്ടു ജാതിക്കാരും അംഗീകരിച്ചില്ല .
 മസാമായിയെ പിന്നീട് യശ്വന്തറാവ് സിന്ദ്രാമപ്പ പാട്ടീൽ എന്നയാൾ വെപ്പാട്ടിയാക്കി.
ഹാനൂരിലെ പോലീസ് പാട്ടീലായിരുന്നു (ഗ്രാമത്തലവൻ) ഇയാൾ .
കാക്കാ എന്നാണ് ലിംബാളെ ഇയാളെ വിളിച്ചിരുന്നത്.
മസാമായിയിൽ ഇയാൾക്കുണ്ടായ മക്കൾ::...
1 നാഗി (നാഗു ബായ്)
2 നിർമി (നിർമ്മല)
3 വാണി (വനമാല)
4 സുനി (സുനന്ദ )
5 പാമി (പ്രമീള )
6 തിമ്മ (ശ്രീകാന്ത് )
7 ഇന്ദിര
8 സിന്ദ്രാമാം
9 ശേംണ്ടി ഫൾ ( മരിച്ചു പോയി)

അമ്മയും കാക്കായും ഭാര്യാഭർത്താക്കൻമാരാണെന്നാണ് ലിംബാളെ കരുതിയിരുന്നത്. പക്ഷേ അയാളുടെ വെപ്പാട്ടിയായിരുന്നു മസാ മായ്.
ലിംബാളെയുടെ സഹോദരി നാഗിയെ കുമാർ എന്നയാൾക്ക് കല്യാണം കഴിച്ചു കൊടുത്തു.
കുമാറിന്റെ ആദ്യ ഭാര്യമാർ ഉപേക്ഷിച്ചു പോയി. മൂന്നാം ഭാര്യയായിരുന്നു നാഗി.
നാഗിയേക്കാൾ വളരെ പ്രായക്കൂടുതൽ കുമാറിനുണ്ടായിരുന്നു.
ഇയാളെയാണ് കുമാർ മാമ എന്ന് പാഠഭാഗത്തിൽ പറയുന്നത്.
കുമാറിന്റെ അമ്മയാണ് ശാന്താ ആത്യാ . ഇവർക്ക് പഴക്കച്ചവടമാണ് ജോലി.
ഇവരോടൊപ്പം ലിംബാളെ താമസിച്ച സമയത്തെ കാര്യമാണ് പാഠഭാഗത്ത് പറയുന്നത്.

അക്കർമാശി എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്....
       രാജീവ് .കെ. ആർ

Download PDF

Wednesday, February 1, 2017

SCERT Question Pool Malayalam

SCERT തയ്യാറാക്കിയ SSLC മലയാളം പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യശേഖരം 

                                              DOWNLOAD

അശ്വമേധം പഠനക്കുറിപ്പുകള്‍

തയ്യാറാക്കിയത് : മലയാള വിഭാഗം, സീതി സാഹിബ്  എച്ച്.എച്ച്.എസ്.എസ്. തളിപ്പറമ്പ്

                       PDF DOWNLOAD





Audio Classes for SSLC Revision