Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, May 24, 2018

മീനുവും ബ്രെയിലും

പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍


ഏറ്റവും മഹത്തായ നൂറു കണ്ടുപിടുത്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ബ്രെയില്‍ (Braille) 
1809ല്‍ ജനിച്ച ലൂയിബ്രെയില്‍ 42 വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അദ്ദേഹം ബാലനായിരുന്നപ്പോള്‍ തന്നെ രൂപപ്പെടുത്തിയ ലിപി അംഗീകരിക്കപ്പെട്ടതും ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും നടപ്പായതും അദ്ദേഹത്തിന്റെ കാലശേഷമാണ്.

സ്‌കൂളീന്ന് വന്നപ്പോള്‍ അതാ അടുക്കളയില്‍ നിന്ന് അച്ഛന്‍ ചായയുണ്ടാക്കുന്നു.
''ഇതു ഞങ്ങള്‍ക്കുള്ളതാണ് മീനു. നിനക്കുള്ള പാല്‍ മേശപ്പുറത്തുണ്ട്.'' അച്ഛന്‍ പറഞ്ഞു.
പിന്നെ അച്ഛനും അമ്മയും ഊണുമേശക്കരികിലേക്ക് ചായക്കപ്പുമായി എത്തി. ടീച്ചറിന്റെ കയ്യീന്നിന്ന് ഒരു പുതിയ കാര്യം കിട്ടീട്ടുണ്ട്. രണ്ടുപേര്‍ക്കും അറിയാത്ത കാര്യം! എന്റെ അറിവ് പുറത്ത് വിട്ട് ഒന്ന് ഞെളിയാം!
ഒരു ക്വിസ് മാസ്റ്ററായി നടിച്ച് ഞാന്‍ ചോദിച്ചു ''ബ്രെയില്‍ എന്താന്നറിയാമോ കുട്ടികളേ?''
ചായ കുടിക്കുന്നതിനിടയില്‍ രണ്ടുപേരും മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അറിയില്ലെന്ന് സമ്മതിക്കട്ടെ; എന്നിട്ട് പറഞ്ഞുകൊടുക്കാം!
''ആലോചിച്ച് നോക്ക്. ഉത്തരം പറയുന്ന ആള്‍ക്ക് ക്വിസ്മാസ്റ്ററുടെ വക കെട്ടിപ്പിടിച്ചൊരു ഉമ്മ!''
അച്ഛന്‍ പറഞ്ഞു. ''ഞങ്ങള്‍ രണ്ടുപേരും ഒരു ടീമാ. ഒന്ന് കൂടി ആലോചിച്ചോട്ടെ.'' 
''പത്തു സെക്കന്റ് തരാം. പക്ഷേ, സമ്മാനം പങ്കുവയ്‌ക്കേണ്ടി വരും.''
ഞാന്‍ കേള്‍ക്കാതെ രണ്ടുപേരും എന്തോ കുശുകുശുത്തു. രാധമ്മയാണ് ആദ്യം പറഞ്ഞത്.
''അതൊരു ഫ്രഞ്ചുകാരന്‍ സായിപ്പിന്റെ പേരാണ്.  ഇപ്പോ ജീവിച്ചിരിപ്പില്ല.''
''അയ്യേ, തെറ്റി. ബ്രെയില്‍ കാഴ്ചയില്ലാത്തവര്‍ക്ക് വിരല്‍തൊട്ട് വായിക്കാവുന്ന എഴുത്താണ്. രണ്ടുപേര്‍ക്കും സമ്മാനമില്ല.'' 
''അതെയോ; എവിടുന്നാ ഇന്നീ പുതിയ കാര്യം കിട്ടിയത് മീനൂ?''
''ഇന്നേ കാഴ്ചദിനമാ. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണം, ഇനി ആരുടേയും കാഴ്ച നഷ്ടപ്പെടരുത്, അതിന് നമ്മുടെ കണ്ണുകളെ സൂക്ഷിക്കണം എന്നെല്ലാം ഹെഡ്മാസ്റ്റര്‍ പ്രസംഗിച്ചു.''
''ബ്രെയില്‍ പഠിപ്പിച്ചതൊക്കെ ഗൗരിട്ടീച്ചറാണ്. അമ്മക്കറിയില്ലെ ഗൗരിട്ടീച്ചറിനെ?''
''പുസ്തകം കണ്ണിനടുത്ത് പിടിച്ച് വായിക്കുന്ന ടീച്ചറല്ലേ?''
''അതു തന്നെ. ടീച്ചറിന് കാഴ്ച കുറവാണ്. പക്ഷേ, എത്ര നല്ല ടീച്ചറാണെന്നറിയാമോ. ഞങ്ങളോടെല്ലാം വല്യ സ്‌നേഹമാ. ഇന്ന് ബ്രെയില്‍ എഴുതിക്കാണിച്ചുതന്നു. എങ്ങനെഴുതണമെന്ന് പഠിപ്പിച്ച് തര്വേം ചെയ്തു.''
''ഇതാ ഈ കട്ടിക്കടലാസ് കണ്ടോ? വായിച്ച് നോക്കൂ. ഓരോ ബ്രെയിലിന്റേയും മലയാളം അക്ഷരം ഞാന്‍ അതില്‍ എഴുതിയിട്ടുണ്ട്.''
''ഇതെങ്ങനാ മീനൂ വരിതെറ്റാതെ ഇങ്ങനെ എഴുതുന്നത്? ഓരോ അക്ഷരത്തിന്റെ സ്ഥാനവും കൃത്യമായിട്ടുണ്ടല്ലോ?'' രാധമ്മയുടെ സംശയം വന്നു.
''അതമ്മേ, ബ്രെയില്‍ സ്ലേറ്റിനു രണ്ടു പാളികള്‍ ഉണ്ട്. രണ്ടിനും നടുക്കാണ് പേപ്പര്‍ വെക്കുന്നത്. മുകളിലത്തെ പാളിയില്‍ വരിവരിയായി ചെറിയ കളങ്ങള്‍. ഓരോ കളത്തിലും ആറ് ചെറിയ ദ്വാരങ്ങള്‍. അതൊരക്ഷരത്തിനുള്ളതാണ്. എഴുതുക എന്ന് പറഞ്ഞാല്‍ പേപ്പറിന് കൃത്യമായി ദ്വാരമിടല്‍ തന്നെ. അതിന് ഒരു സ്റ്റൈലഡ് ഉണ്ട്. നമ്മുടെ ബാള്‍പെന്നിന്റെ അറ്റം പോലെ തന്നെ ഇരിക്കും സ്റ്റൈലസ് കണ്ടാല്‍. മുനകൊണ്ട് ആറു ദ്വാരങ്ങളില്‍ ചിലതിലൊക്കെ കുത്തിയാണ് ബ്രെയില്‍ അക്ഷരം എഴുതുന്നത്. സ്ലേറ്റിന്റെ പേപ്പറിനടിയിലെ പാളിയില്‍ ചെറിയ ചെറിയ കുഴികളുണ്ട് ഓരോ ദ്വാരത്തിനു നേരെയും. സ്റ്റൈലസിന്റെ അറ്റം പേപ്പര്‍ തുളച്ച് ഈ കുഴിയിലേക്കിറങ്ങുമ്പോഴാണ് ബ്രെയിലിന്റെ കുത്ത് പേപ്പറിന്റെ മറുപുറത്ത് ഉയര്‍ന്ന് നില്‍ക്കുന്നത്. ഇതെല്ലാം ടീച്ചര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. പേപ്പര്‍വെക്കാനും കുത്തിടാനും എല്ലാം സഹായിച്ചും തന്നു.'' അച്ഛന്‍ എനിക്കൊരു ഷേക്ഹാന്‍ഡ് തന്നു.
''ഉം?'' ഞാന്‍ ചോദ്യരൂപത്തില്‍ നോക്കി.
''ഇതെല്ലാം പഠിച്ചെടുത്തതിനും ഞങ്ങള്‍ക്ക് പറഞ്ഞു തന്നതിനും.''
''അതേയ്, ഇന്നു മുഴുവന്‍ ഞങ്ങള്‍ക്ക് ബ്രെയില്‍ പഠിത്തം ആയിരുന്നു പണി. ഗൗരിട്ടീച്ചര്‍ നേതാവ്. മറ്റു ടീച്ചര്‍മാരും കൂടെക്കൂടി.''
''പിന്നെയച്ഛാ എല്ലാഭാഷയ്ക്കും ഇതേ സ്ലേറ്റും സ്റ്റൈലസും മതി. ടീച്ചര്‍ പറഞ്ഞത് 'അ'യും 'മ'യും എഴുതാന്‍ ഒരേ കുത്ത് മതീന്നാ. 'ക'യുടെ പോലെ തന്നെ സ. ഗൗരിട്ടീച്ചര്‍ എത്ര വേഗത്തിലാ എഴുതുന്നതും, തൊട്ട് തൊട്ട് വായിക്കുന്നതും. ഒന്ന് കാണണം എന്നാലേ വിശ്വസിക്കൂ.'' ഞാന്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ടീച്ചര്‍ ഹെലന്‍കെല്ലറുടെ കഥ പറഞ്ഞത്, കാഴ്ചയും കേള്‍വിയും ഇല്ലാതിരുന്നിട്ടും അവരെന്തെല്ലാം നേടി. ''അവരെ ഓര്‍ക്കുമ്പോ നമ്മളെല്ലാം വെറും ബുദ്ദൂസാന്നാ ടീച്ചര്‍ പറഞ്ഞത്. 
''എന്നാലെ ഹെലന്‍കെല്ലറെപ്പോലെ വേറൊരാളുടെ കഥ പറയട്ടെ?'' രാധമ്മ പറഞ്ഞു.
''പറയൂ.'' ഞാന്‍ ചെവികൂര്‍പ്പിച്ചിരുന്നു.
''ഒരിരുനൂറ് കൊല്ലം മുന്‍പ് - അന്നൊരിക്കല്‍ ഫ്രാന്‍സില്‍ ഒരു മൂന്ന് വയസുകാരന് വലിയൊരപകടം പറ്റി. കൂര്‍ത്ത കമ്പികൊണ്ട് അവന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. ചികിത്സിച്ചിട്ടും പഴുപ്പ് പടര്‍ന്ന് കയറി മറ്റേ കണ്ണിന്റെ കാഴ്ചയും പോയി.''
കേട്ടിട്ട് തന്നെ എനിക്ക് കരച്ചില്‍ വന്നു.
''ആ കുട്ടി പക്ഷേ, അതിസമര്‍ഥനും കഷ്ടപ്പെട്ട് പഠിക്കുന്നവനും ആയിരുന്നു. കണ്ണുകാണാത്തവര്‍ക്കായി പാരീസിലുള്ള സ്‌കൂളില്‍ അവന്‍ പഠിച്ചു. പതിനഞ്ചു വയസ്സായപ്പോള്‍, കട്ടിപ്പേപ്പറില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കുത്തുകളുണ്ടാക്കി അക്ഷരങ്ങളെ സൂചിപ്പിക്കുന്ന വിദ്യ അവന്‍ ഏതാണ്ട് ശരിയാക്കി എടുത്തു. ഈ ഉപായത്തെപ്പറ്റി ആദ്യം ചിന്തിച്ചതാ കുട്ടിയല്ല. എങ്കിലും അവന്റെ രീതിയായിരുന്നു ഏറ്റവും മെച്ചപ്പെട്ടത്.''
''ആ കുട്ടിയുടെ പേര് അമ്മ പറഞ്ഞില്ല.''
''അവന്റെ പേരാണ് ബ്രെയില്‍. മുഴുവന്‍ പേര് ലൂയി ബ്രെയില്‍.''  
''കണ്ടുപിടിച്ച ആളിന്റെ പേരുതന്നെ, ആ എഴുത്ത് രീതിക്കും കൊടുത്തു അല്ലേ? അപ്പോ ക്വിസ്മാസ്റ്റര്‍ മണ്ടിയായല്ലോ?!'' ഞാന്‍ തലകുനിച്ചു. ഒപ്പം പുതിയൊരു കാര്യം അറിഞ്ഞതിന്റെ സന്തോഷവും തോന്നി.
''ക്വിസ്മാസ്റ്റര്‍ക്ക് ഒരു ചോദ്യത്തിന് രണ്ട് ഉത്തരം കിട്ടിയില്ലേ? അതുകൊണ്ട് ഒട്ടും മണ്ടിയായില്ല. സമ്മാനം പകുതിയാക്കണ്ട. ഓരോന്ന് പോരട്ടെ!'' അച്ഛന്‍ സന്തോഷത്തോടെ പറഞ്ഞു. 
അച്ഛനും അമ്മയും മുന്നില്‍ വന്ന് കുനിഞ്ഞുനിന്നു. ഞാന്‍ ഓരോ കൈ രണ്ടുപേരുടേയും കഴുത്തില്‍ ചുറ്റി. രണ്ടു കവിളിലും എനിക്ക് സമ്മാനവും കിട്ടി!

അന്ധര്‍ക്കും കാഴ്ചവൈകല്യങ്ങളുള്ളവര്‍ക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവാണ് ലൂയിസ് ബ്രെയില്‍. ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടര്‍ന്ന് പൂര്‍ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാര്‍ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപം നല്‍കി. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രെയിലി ലിപി ഇന്ന് മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.


Sunday, May 20, 2018

സഞ്ചാരി ശൂലാപ്പ് കാവില്‍

അംബികാസുതന്‍ മാങ്ങാടിന്റെ പ്രശസ്ത കഥ രണ്ടു മത്സ്യങ്ങളുടെ ഭൂമിക തേടിയുള്ള ഒരു യാത്ര

തേന്‍ കനി നാടകം


അവതരണം : രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയേറ്റര്‍

           

Wednesday, May 2, 2018

വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങള്‍

                                         
                                                  ഉരുളക്കിഴങ്ങു തിന്നുന്നവര്‍

                                                 സ്റ്റാറി നൈറ്റ്

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...

സങ്കടക്കടലായ് അമ്മമ്മ

മധു തൃപ്പെരുന്തുറ
വാര്‍ധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയാറ്. ജീവിതത്തിന്റെ ഭാരങ്ങളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷത്തോടെ വിശ്രമജീവിതം നയിക്കേണ്ടുന്ന കാലം. വാര്‍ധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരിയുന്ന ചിലരുണ്ട്. അങ്ങനെ ഒരാളാണ് അമ്മമ്മ. പി. സുരേന്ദ്രന്റെ അമ്മമ്മ എന്ന ചെറിയ വലിയ കഥ ലാളിത്യമുള്ള വാക്കുകളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോള്‍ നമ്മില്‍ പലരുടെയും കണ്ണുകള്‍ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും.
തേവിത്തേവി വറ്റിപ്പോയ കിണര്‍
       അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥാപാത്രം. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവര്‍ക്കാണ്. തേവിത്തേവി വറ്റിപ്പോയ കിണര്‍ എന്നാണ് കഥാകാരന്‍ അമ്മമ്മയെ വിശേഷി പ്പിക്കുന്നത്. എന്നാലും പൊടിയുന്നുണ്ട് തെളിനീര്. വിധവയായ അവര്‍ മൂന്നു പേരക്കുട്ടികളേയും പോറ്റി വളര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്നു. തികഞ്ഞ മദ്യപാനിയായിരുന്നു അമ്മമ്മയുടെ മകളുടെ ഭര്‍ത്താവ്, 'അമ്മ വിളക്ക് ഊതിക്കെടുത്തി പറക്കമുറ്റാത്ത മൂന്നു മക്കളെ ഇരുട്ടിലേക്ക് തള്ളി, അവരുടെ കരച്ചിലുകള്‍ക്ക് കാതുകൊടുക്കാതെ അവന്‍ എങ്ങോട്ടോ ഓടിപ്പോയി ' എന്ന് കഥാകൃത്ത് പറയുമ്പോള്‍ വരികള്‍ക്കിടയില്‍ ചിലതെല്ലാം ഒളിപ്പിച്ചുവെക്കുന്നു. അമ്മ വിളക്ക് ഊതിക്കെടുത്തി എന്ന സവിശേഷ പ്രയോഗത്തിലൂടെ കുട്ടികളുടെ അമ്മയെ അയാള്‍ ഇല്ലാതാക്കിയെന്നും അവരുടെ ജീവിതം അന്ധകാരത്തിലേക്ക് തള്ളിയിട്ടു എന്നും സൂചന കിട്ടുന്നു.
അമ്മമ്മയുടെ രേഖാചിത്രം
      rമൂന്നു കുട്ടികളുടെയും സംരക്ഷണ ചുമതല കഴിയാതെ വന്നപ്പോള്‍ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റല്‍ സംവിധാനമുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നു. കുട്ടികളെ വേദനയോടെ പറിച്ചെടുത്തു മാറ്റുകയാണ് അവര്‍. അമ്മമ്മയുടെ രേഖാചിത്രം ഏതാനും വാക്കുകളിലൂടെ വരച്ചുവെക്കുന്നുണ്ട് കഥാകൃത്ത്. നഗ്‌നമായ കാതുകള്‍, സൂര്യകിരണങ്ങള്‍ നിറങ്ങളൊക്കെ കവര്‍ന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങള്‍ ഭൂമിയുടെ മഹാസങ്കടങ്ങള്‍ അറിയുന്നു. ഇടയ്ക്കിടക്ക് അമ്മമ്മ സ്‌കൂളിലെത്തി മൂന്നു പേരക്കുട്ടികളേയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും. ചായക്കടയില്‍ അവരെ കൊണ്ടുപോയി പൊറോട്ടയും പഴംപൊരിയും മേടിച്ചു കൊടുക്കും. ഈ കുട്ടികള്‍ വളര്‍ന്നാല്‍ വര്‍ണ്ണത്തിളപ്പിന്റെ ലോകത്ത് അവര്‍ അമ്മമ്മയെ വെറുക്കില്ലേ എന്ന് കഥാകൃത്ത് ആശങ്കപ്പെടുന്നിടത്ത് കഥ അവസാനിക്കുന്നു.
പരിചിതമായ മുഖം
     ഒതുക്കി പറഞ്ഞിരിക്കുന്ന കഥയാണ് അമ്മമ്മ. സഹനത്തിന്റെ പ്രതിരൂപമായ ഒരു സ്ത്രീയുടെ നേര്‍ചിത്രമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത്. അവര്‍
സ്‌നേഹസമ്പന്നയാണ്, ത്യാഗമൂര്‍ത്തിയാണ്, എടുക്കാന്‍ കഴിയാത്ത ചുമടുമായി ഏകയായ അവര്‍ പക്ഷേ, ദൃഢചിത്തയാണ്. നമ്മുടെയൊക്കെ അയല്‍പക്കത്ത് നമുക്കേറ്റവും പരിചിതമായ അല്ലെങ്കില്‍ ജീവിതത്തില്‍ ഏതൊക്കെയോ ഇരുണ്ട വഴിത്താരകളില്‍ കണ്ടുമുട്ടിയ മുഖമാണ് അമ്മമ്മയുടേത്. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും ഒരു പോലെ പ്രിയപ്പെട്ടതാകുന്നത്.
അവരിപ്പോഴും ജീവിച്ചിരിക്കുന്നു!
കഥാപശ്ചാത്തലത്തെപ്പറ്റി കഥാകൃത്ത് പി.സുരേന്ദ്രന്‍ സംസാരിക്കുന്നു.
  അമ്മമ്മ എന്ന കഥയുടെ രചനാപശ്ചാത്തലം ഒന്നു വ്യക്തമാക്കാമോ? ഏതെങ്കിലും നേരനുഭവത്തില്‍ നിന്നാണോ കഥ പിറവിയെടുത്തത്?
  ഇലഞ്ഞിപ്പൂമണമുള്ള  നാട്ടുവഴികള്‍ എന്ന ഓര്‍മപുസ്തകത്തിലെ ഒരു കുറിപ്പാണ് അമ്മമ്മ. അത് കഥയല്ല. കഥയുടെ ആഖ്യാനതന്ത്രം ഉപയോഗിച്ച് എഴുതിയതാണ്. നോണ്‍ഫിക്ഷന്‍ നരേറ്റീവ് എന്നു പറയും. എനിക്കങ്ങനെ ഒരു സ്ത്രീയെ അറിയാം. അവരിപ്പോഴും ജീവിച്ചിരിക്കുന്നു. ഞാനവരെ ഒത്തിരിസഹായിച്ചിട്ടുണ്ട്. ഒട്ടും ഭാവന ചേര്‍ക്കാതെ ആവിഷ്‌കരിച്ചതാണിത്.
  ''അമ്മമ്മയുടെ കണ്ണീര് തിളങ്ങുന്ന ഒരു സൂചിയായി മാറിയതും എന്റെ കണ്ണില്‍ കൊണ്ടതും എനിക്ക് കണ്ണീര്‍പൊടിഞ്ഞതും'' ഇതുപോലെ ഒട്ടേറെ സവിശേഷ പ്രയോഗങ്ങളുണ്ട് കഥയില്‍. കഥയ്ക്ക് ഭാവ തീവ്രത നല്‍കുന്ന ഇത്തരം പ്രയോഗങ്ങള്‍ ബോധപൂര്‍വമായ ഒരു ശ്രമത്തിന്റെ ഫലമായിരുന്നോ?
അല്ല, അടിസ്ഥാനപരമായി ഞാനൊരു കഥാകാരനായതു കൊണ്ട് അത്തരം പ്രയോഗങ്ങള്‍ വന്നു ചേര്‍ന്നതാണ്. കേവലഭാഷയിലെഴുതിയാല്‍ തീവ്രത കിട്ടില്ല. ഏത് വിഷയത്തെക്കുറിച്ച് എഴുതുമ്പോഴും ആഖ്യാനതന്ത്രങ്ങള്‍ പ്രധാനമാണ്.
  അമ്മമ്മയുടെ ജീവിതം പിന്തുടര്‍ന്ന് എഴുതിയ ഓര്‍മക്കുറിപ്പ് ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നോ?
ആ സ്ത്രീയുടെ ജീവിതം ഞാന്‍ പിന്‍തുടര്‍ന്നു പോയിട്ടില്ല. അപ്രധാനമായ ഒരു മാസികയിലാണ് ആ കുറിപ്പ് വന്നത്. അത് പാഠപുസ്തകത്തില്‍ വരുമെന്ന് ഞാന്‍ കരുതിയിട്ടില്ല.
  ഇത്തരം അമ്മമ്മമാരെ സ്യഷ്ടിക്കുന്നതില്‍ വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ പങ്കില്ലേ? വര്‍ണ്ണത്തിളപ്പിന്റെ ലോകത്ത് കുട്ടികള്‍ എത്തിക്കഴിഞ്ഞാല്‍ അമ്മമ്മയെ അവര്‍ വെറുപ്പോടെ നോക്കും എന്നു പറയുമ്പോള്‍ അതില്‍ ഒരു മുന്‍വിധി കലരുന്നില്ലേ?
അനാഥത്വം വലിയശാപമാണ്. ദാരിദ്ര്യവും. എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ആ കുറിപ്പില്‍ പറയുന്ന മൂന്നാമത്തെ കുട്ടി നല്ലവനായല്ല വളരുന്നത്. തിന്മകളേയും പാര്‍ശ്വവത്കരണത്തെയും അഭിമുഖീകരിക്കുന്ന കുട്ടികള്‍ നന്മയിലേക്ക് ഉയരണമെന്നില്ല. തിന്മയില്‍ തന്നെ വീണുപോകാം.
 താങ്കളുടെ കുടുംബത്തെപ്പറ്റി-
അമ്മ മരിച്ചു. അച്ഛന്‍ ജീവിച്ചിരിക്കുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് താമസിക്കുന്നു.
ഒരധ്യാപകനായ താങ്കള്‍ക്ക് ഈ കഥയെ മുന്‍നിര്‍ത്തി എന്തുപദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളത്? എന്ത് സന്ദേശമാണ് കഥ നല്‍കുന്നത്?
പുറമേയ്ക്ക് കാണുന്നതുപോലെയല്ല ജീവിതം. മനുഷ്യര്‍ ഒരുപാട് അവഗണനകളേയും പാര്‍ശ്വവത്കരണത്തേയും നേരിടുന്നു. നീതി ഉറപ്പാക്കപ്പെടുന്നില്ല. പാവപ്പെട്ടവരെ പരിഗണിക്കാന്‍ കുഞ്ഞുങ്ങള്‍ക്കാവണം. പഠിച്ചു വളരുമ്പോള്‍ അമ്മമാരെയും അമ്മൂമ്മമാരെയും മറക്കരുത്. ആരെയെങ്കിലും സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്.
                                                 PDF DOWNLOAD