Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, September 17, 2017

കവിതയുടെ മൃത്യുഞ്ജയം

ഓം ത്രയംബകം യജാ മഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുക മിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്


ഇത്  മൃത്യുഞ്ജയ മന്ത്രം.

ആശയം

        ത്രയംബകനായ (കാലാതീതനായ ,ത്രയംബകം എന്ന വില്ലോടു കൂടിയ ,മുക്കണ്ണനായ) യജസ്സ് സ്വീകരിക്കുന്നവനായ, സുഗന്ധമുള്ളവനായ ,എല്ലാ അഭിവൃദ്ധിയും ഉണ്ടാക്കുന്നവനായ ,അല്ലയോ ഭഗവാനേ എന്റെ പ്രാണനെ വെള്ളരിക്കയെ വളളിയില്‍ നിന്നെ പോലെ ലൗകിക ലോകത്തു നിന്ന് മോചിപ്പിച്ച് അമൃതമായ മോക്ഷത്തില്‍ എത്തിക്കേണമേ. ഇതാണ് സാരം.
          മരണഭയത്തോടെ ശിവനെ ശരണം പ്രാപിച്ച മാര്‍ക്കണ് ഡേയനെ കാലന്‍ അഥവാ യമനില്‍ (കാലത്തിനനുസരിച്ച് അഥവാ യാമത്തിനനുസരിച്ച് നയിക്കുന്നവന്‍) നിന്ന് രക്ഷിച്ചതിനാല്‍ ശിവന്‍ മൃത്യുഞ്ജയനായി.

വൈലോപ്പിള്ളി കവിതയും മൃത്യുഞ്ജയമാണ്

           വൈലോപ്പിള്ളിക്കവിതയും കാലത്തെ കീഴടക്കി. മരവിപ്പിനെ ഉരുക്കി. പിണക്കത്തെ ഇണക്കമാക്കി.കയ്പ്പിനെ മധുരമാക്കി. മരണത്തെ ജീവിതമാക്കി. കവി ബാല്യകൗമാര യൗവ്വനങ്ങളിലൂടെ വാര്‍ദ്ധക്യത്തിലെത്തുന്നതും കവിതയിലൂടെ കാണാം. ഇതെല്ലാം എങ്ങനെ എന്ന് പരിശോധിക്കാം.

കാലത്തെ മെരുക്കിയ കവി
- കുട്ടിയായ കവി  ജീവിതാനുഭവങ്ങളുടെ തുറമുഖത്ത് ഇരിക്കുന്നു.
- അനുഭവക്കടലിനെ മഷിയാക്കി അതില്‍ ജീവിതപ്പേന മുക്കി എഴുതുന്നു.
- മാമ്പഴ മെന്ന കവിത കൊണ്ട് വരണ്ട വേനലിനെ മധുരിപ്പിച്ചു.കണ്ണുകളില്‍നിന്ന് തോരാമഴ പെയ്യിച്ചു.




 മാഷ് ആയ കുട്ടി 

വികാരങ്ങളോടു സംവദിക്കാതെ അനുഭവങ്ങളെ അയവിറക്കി അതിനെ തത്വചിന്തയാക്കി ,ദര്‍ശനമാക്കി പഠിച്ച് പഠിച്ച് പഠിപ്പിക്കുന്ന മാഷായി. ഉദാ: കന്നിക്കൊയ്‌ത്ത്

                          ഹാ!വിജിഗീഷു മൃത്യുവിന്നാമോ
                        ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍

കവി ഒരു ന്യായാധിപന്‍

കവി തന്റെ വികാരങ്ങളെ സംഭവങ്ങളാക്കി.സംഭവങ്ങളെ കഥയാക്കി. കിനാവല്ല;നീളമേറിയ സ്വപ്നമാണ് കവിയുടെ കവിത. ഒറ്റയൊറ്റ ദുഃഖങ്ങള്‍ പാടാതെ അനശ്വരജീവിത ഗാനം പാടാനാണ് തന്റെ മാനസവീണയോട് കവി പറയുന്നത്. മറ്റാരും സ്വീകരിക്കാത്ത ഒരു കവിത നെയ്ത്താണിത്.ജീവിതത്തെ പ്രതികൂട്ടില്‍ കയറ്റി വിചാരണ ചെയ്യുന്ന ന്യായാധിപനായി മാറുകയാണ് കവി.
                    വയലാര്‍  ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ?എന്നു ചോദിക്കുന്നതു പോലെ ആരെന്റെ വിധികര്‍ത്താവ് ? ( അവസാനത്തെ അശ്രുബിന്ദു )  എന്നു ചോദിച്ച് കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കുന്നു.
ജീവിത പാടത്ത് വിതയ്ക്കുന്നത് കൊയ്യും.ചിലപ്പോള്‍ വിതച്ചാലും വിതച്ചവന്‍ കൊയ്യില്ല; വിതച്ചതും കൊയ്യില്ല.

                                 നിര്‍ദ്ദയം മെതിച്ചീവിളവുണ്മാന്‍
                                 മൃത്യുവിന്നേകും ജീവിതം പോലും.    ( കന്നിക്കൊയ്ത്ത്)

ജീവിതം തിരുത്തിയ കവി.
             മരിച്ച് തിരിച്ചു വന്ന് ജീവിതത്തെ തിരുത്തുന്നു. ജീവന്‍ കൊണ്ട് വിധിയെ തിരുത്തുന്നു.
കവിയെ നിത്യവും മദ്യപിച്ച് പുലഭ്യം പറയുന്ന വ്യക്തിയെ തിരിച്ച് ശകാരിക്കുന്ന കവി അയാളുടെ ജീവിതാനുഭവങ്ങള്‍ തിരിച്ചറിയുന്നു.
                            ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍
                             ലോക സാമൂഹ്യ ദുര്‍നിയമങ്ങള്‍.
                           സ്നേഹ സുന്ദര പാതയിലൂടെ
                            വേഗമാകട്ടെ. വേഗമാകട്ടെ!          ( കുടിയൊഴിക്കല്‍ )

                 സത്യത്തിന്റെ സുന്ദര കലയ്ക്കൊരു വര്‍ണ്ണമേ പോരും (ഭേരി )

എന്നിങ്ങനെ തിരിച്ചറിഞ്ഞ കവി .
          മുളംതണ്ടില്‍ കാറ്റു തട്ടിയാല്‍ രാഗം മൂളുന്ന ഷെല്ലിയന്‍ വീണയല്ല കവിയുടെ കവിത.ഗായകനാല്‍ തുളയ്ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന സംഗീതമൊഴുകുമ്പോള്‍ ഇല്ലാതാകുമെന്നാണ് ഷെല്ലിയുടെ സങ്കല്പം. ചങ്ങമ്പുഴ പാടിയതുപോലെ,
                  വേദന വേദന ലഹരിപിടിക്കും വേദന
                  മുഴുകട്ടെ ഞാനതില്‍ മുഴുകട്ടെ
                  മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു
                  മുരളീ മൃദുരവമൊഴുകട്ടെ
                                                      എന്നതാണ് ഷെല്ലിയും ആഗ്രഹിക്കുന്നത്.
ഷെല്ലി ജീവിതത്തിന്റെ പാറകളില്‍ വീണ് തകര്‍ന്ന് രക്തമൊഴുക്കി പുനര്‍ജനിക്കാന്‍ ആഗ്രഹിക്കുന്നു.(ode to the west wind). കവി അങ്ങനെയല്ല.

                    വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനെ

                      അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു.
                                                                                      (മാമ്പഴം)
                       തനിക്ക് തുളച്ചു മാല കോര്‍ക്കാനുള്ളതാണ് മല (മല തുരക്കുന്നവര്‍)
                       തന്നിഷ്ടത്തിന് ചാലുകീറാനുള്ളതാണ് പുഴ ( ജലസേചനം)
പ്രകൃതിയോട് പടവെട്ടുന്ന പടയാളികളായ പഞ്ചമരെ പുകഴ്ത്തുന്ന കവി നീതിച്ചൊല്ലിന്റെ ദയനീയതയോട് സഹതപിക്കുന്നു.  പക്ഷേ തുടുവെള്ളാമ്പല്‍ പൊയ്കയല്ല ജീവിതമെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. (പുതിയ കാഴ്ചപ്പാട്)

പഴമയെ എന്നും പുതുക്കുന്ന പാട്ടുകാരനാണ് കവി

          കവി വയലില്‍ പണിയെടുക്കുന്ന കർഷകരെ പ്രചോദിപ്പിക്കുന്ന പുള്ളുവനാണ് ,പാണനാണ് ,പുലവനാണ്. ഭാവനയുടെ ചുംബനമേറ്റുവാങ്ങിയ വർക്കത്തു കെട്ട താറാവാണ്.( കുന്നിമണികൾ എന്ന സമാഹാരത്തിലെ ഒരു കവിതയാണ് വര്‍ക്കത്തുകെട്ട താറാവ്.താറാവിന്റെ മുട്ടയുടെ ഇടയില്‍പ്പെട്ട ഹംസത്തിന്റെ മുട്ട വിരിഞ്ഞ് പുറത്തുവന്നത് വര്‍ക്കത്തുകെട്ട താറാവ്. എല്ലാവരും ഒറ്റപ്പെടുത്തിയ കുഞ്ഞിനെ അമ്മയ്ക്കു മാത്രം മനസ്സിലായി. സ്വര്‍ഗ്ഗത്തിന്റെ ചുംബനമേറ്റ കുഞ്ഞിനെ താറാവമ്മ തന്റെ കുഞ്ഞുങ്ങളുടെ നായകനാക്കി .കവിയേയും തിരിച്ചറിഞ്ഞ ഭൂമി മാതാവ് ഇങ്ങനെ അനുഗ്രഹിച്ചു.)

     
സരസ്വതിയാണ് കവിയുടെ കവിത

              കാലത്തേയും ലോകത്തേയും അതിജീവിച്ച കവിയുടെ കവിത സരസ്വതി തന്നെ. ( വാഗ്‌ദേവത) പുണ്യനദിയായ സരസ്വതി അന്തര്‍ധാരയാണല്ലോ.
          കാലന്‍ വളയം തിരിച്ച് മരണത്തിന്റെ ചേറ്റുപുഴ യിലേക്ക് കൂപ്പുകുത്തിയെങ്കിലും ഇന്നും വണ്ടികള്‍ ഓടുന്നു.ചീവീടുകളുടെ കര്‍ക്കശ സ്വരങ്ങളോടെ അത് ഭൂഗര്‍ഭത്തില്‍ മറഞ്ഞിരിക്കുന്നു. പകലിന് രാത്രി പോലെ, ,സങ്കടക്കയത്തിന് കുറുകെയുള്ള പാലം പോലെ, വേദനയെ വെറ്റിലത്തരി പോലെ ചവച്ച് ഓര്‍മ്മയുടെ സുഗന്ധത്തില്‍ കുളിച്ച് ( മരണം കനിഞ്ഞോതി ) ക്രൂരതയില്‍ ആശ്വാസമേകി എഴുതിയത് തെളിച്ചു തെളിച്ചെഴുതി ജീവിതത്തെ ഗ്രീക്ക് വൃന്ദ ഗായകരെപ്പോലെ (ഗ്രീക്ക് ദുരന്ത നാടക കര്‍ത്താവായ സോഫോ ക്ലിസ്സിന്റെ നാടകത്തില്‍ കഥാ സൂചന നല്‍കാനായും കഥാപാത്രങ്ങളെ സാന്ത്വനിപ്പിക്കാനും നമ്മുടെ സൂത്രധാരനെപ്പോലെ എത്തുന്നവര്‍) കൊറസ്സിനെപ്പോലെ അനുഭവം ലഹരിയാക്കിയ കവിത.ഒരു ജന്മം കൊണ്ട് ജന്മജന്മാന്തരങ്ങളുടെ ചുളിവുകളോടെ ജീവിതമെന്ന മരത്തിനെ കണ്ണീരുകൊണ്ട് നനച്ച് മരണം കൊണ്ട് വളമിട്ട് അതിനു ചുവട്ടില്‍ ഇരിക്കുന്ന വൃദ്ധനാണ് കവി. ആദ്യം കുട്ടിയായിരുന്ന കവിയെ വൃദ്ധനായി കാണിച്ച് ലേഖനം അവസാനിക്കുന്നു


Credits : ശ്രീല.കെ.ആര്‍

PDF DOWNLOAD https://drive.google.com/open?id=1b-tFCEN23mm_MKQFdDUi4-gmsZzic55e

No comments:

Post a Comment