Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, January 2, 2018

തിരുവാതിര വിശേഷം


എട്ടങ്ങാടി മുതല്‍ ദശപുഷ്പംവരെ
തിരുവാതിരയുടെ തലേന്നാള്‍ മകയിരം നാള് ഉള്ളപ്പോഴാണ് എട്ടങ്ങാടി നേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നേദ്യം കഴിയണം. ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ് നനകിഴങ്ങ്, ഏത്തക്കായ, മാറമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്-ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറിച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു (ശിവന്‍, ഗണപതി, പാര്‍വതി)എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക് (നേന്ത്രപ്പഴം-കായ കീറി വറുത്ത (ഉപ്പേരി) പ്രധാനമാണ്). സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്.
തുടിച്ച് കുളി
തിരുവാതിരയുടെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ് തുടിച്ചുകുളി. അശ്വതി നാളില്‍ അശ്വമുഖം കാണുംമുന്‍പ്, ഭരണി-ഭര്‍ത്താവുണരും മുന്‍പ്, കാര്‍ത്തിക-കാക്കകരയും മുന്‍പ്, രോഹിണി രോമം കാണും മുന്‍പ്, മകയിരം-മക്കള്‍ ഉണരും മുന്‍പ്, തിരുവാതിര-ഗംഗ ഉണരും മുന്‍പ് ഇതാണ് തുടിച്ച് കുളിക്കേണ്ട സമയം. തുടിച്ചു കുളിക്കുമ്പോള്‍ കുരവ ഇട്ട് ഗംഗാദേവിയെ ഉണര്‍ത്തി വെള്ളത്തിലിറങ്ങി ദേവീദേവന്മാരെ സ്തുതിച്ച് പാടുന്നു.
വെറ്റില മുറുക്ക്
തിരുവാതിരക്ക് വെറ്റിലമുറുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. 101, 36, 12 ഇതാണ് കണക്ക്. ഹിന്ദുവിന്റെ എല്ലാ സത്കര്‍മങ്ങള്‍ക്കും വെറ്റിലയും പാക്കും ഒഴിച്ചുകൂടാനാവാത്തതാണ്. വെറ്റിലയില്‍ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ട്. ഔഷധമുള്ളതാണ്, വിഷഹാരിയാണ്, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ് തുടങ്ങി പല ഔഷധഗുണങ്ങളും അടങ്ങിയതാണ് വെറ്റില. വെറ്റിലയുടെ തുമ്പില്‍ ലക്ഷ്മിയും മധ്യത്തില്‍ സരസ്വതിയും ഇടത് പാര്‍വതിയും വലത് ഭൂമിദേവിയും അകത്ത് വിഷ്ണുവും വസിക്കുന്നു. ഞെട്ടില്‍ ജേഷ്ഠയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വെറ്റിലയുടെ ഞെട്ട് കളഞ്ഞാണ് മുറുക്കാന്‍ ഉപയോഗിക്കുന്നത്.
വ്രതം
കുളിച്ച് പുതുവസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങിയ മങ്കമാര്‍ ശിവക്ഷേത്ര ദര്‍ശനത്തിനുശേഷം കരിക്ക് വെട്ടിക്കുടിക്കും. വെട്ടിക്കുടി എന്ന ഒരു പേര്‍ തന്നെയുണ്ട്. കാലത്ത് കൂവ കുറുക്കി കഴിക്കുന്നു. ശരീരത്തിന് കൂവ നല്ലതാണ്. ഉച്ചക്ക് ചാമയോ, ഗോതമ്പോ, കഞ്ഞിയോ ചോറായോ കഴിക്കുന്നു. ഉപദംശമായി തിരുവാതിരപ്പുഴുക്ക്, കാച്ചിയ പപ്പടം, പായസം തുടങ്ങിയവ (ഉള്ളി ചേര്‍ക്കരുത്) സന്ധ്യ കഴിഞ്ഞാല്‍ കട്ടന്‍ കാപ്പി പഴംനുറുക്ക്, വറുത്ത ഉപ്പേരി ഇവയാണ് കഴിക്കുന്നത്.
തിരുവാതിരകളി
ധനുമാസനിലാവ് ഉദിച്ചുയരുന്നതോടെ മെഴുകിവെടുപ്പാക്കി പന്തലിട്ട മുറ്റത്ത് അഞ്ച് തിരിയിട്ട നിലവിളക്കിനും നിറപറയ്ക്കും ഗണപതി ഒരുക്കിനും ചുറ്റുമായി അണിഞ്ഞൊരുങ്ങിയ മംഗല്യവതിയായ സ്ത്രീകള്‍ കുരവ ഇട്ടശേഷം ഭൂമിദേവിയെ വന്ദിക്കുന്നു.
ഗണപതി, സരസ്വതി, സ്ഥലദേവത എന്നീ ശ്രുതി മധുരമായ പാട്ടുകളോടെ ലാസ്യഭംഗിയോടെ ചുവടുകള്‍ വച്ച് കുളി ആരംഭിക്കുന്നു. പാര്‍വതീ സ്വയംവരം, തിരുവാതിര മാഹാത്മ്യം, കാമദഹനം തുടങ്ങി ആട്ടക്കഥയിലെ പ്രധാനപദങ്ങളും സ്വാതിതിരുനാള്‍,-ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ പാട്ടുകളും തമിഴ് പാട്ടുകള്‍, തമാശ പാട്ടുകള്‍ തുടങ്ങി പല പാട്ടുകളും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടുന്നതിന് മുന്‍പ് പത്തുവൃത്തം, നാലുവൃത്തം ഇവയും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടിക്കഴിഞ്ഞാല്‍ ഗണപതി, സരസ്വതി മംഗലാതിര, താലോലപ്പാട്ട് എന്നിവ പാടണം. രാത്രിയില്‍ ചൂടുന്നതിനാല്‍ ദശപുഷ്പത്തിന് പാതിരപ്പൂവ് എന്നപേര്‍ കൂടി സിദ്ധിച്ചു.
പാതിരാപ്പൂചൂടല്‍
ദശപുഷ്പങ്ങളോടൊപ്പം കമുകിന്‍ പൂക്കില, അടയ്ക്കാമണിയന്‍, ചുവന്ന കൊടുവേലി പൂവ്, എരിക്കില ഇവയും വക്കാറുണ്ട്. ദശ പുഷ്പങ്ങള്‍ പറിച്ചെടുത്ത് ആര്‍പ്പുവിളിയുമായി കളി സ്ഥലത്ത് എത്തി മാഹാത്മ്യത്തെക്കുറിച്ച് പാടി മാല കെട്ടി കന്യകമാരെ ചൂടിച്ചശേഷം താനും തന്റെ ഭര്‍ത്താവും ചൂടുന്നു. ദേവി ദശപുഷ്പങ്ങള്‍ ഭഗവാനേ ചൂടിച്ച കഥയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. മംഗലാതിര താലോലപ്പാട്ട് (പൂതനാമോക്ഷമാണ്) ഇവയും പാടിക്കളിക്കും.
ദശപുഷ്പങ്ങള്‍
1) കറുക- ആദിത്യന്‍- ആധിവ്യാധികള്‍ തീരും
2)വിഷ്ണുക്രാന്തി- വിഷ്ണു – വിഷ്ണുപാദത്തില്‍ ചേരും.
3) തിരുതാളി- ഇന്ദിര-ഐശ്വര്യം
4) പൂവാംകുറുന്നല്‍- ബ്രഹ്മാവ്- ദാരിദ്ര്യശമനം
5) കയ്യോന്നി- പഞ്ചബാണന്‍- പഞ്ചപാപനാശം
6) മുക്കുറ്റി-പാര്‍വതി-ഭര്‍തൃപുത്ര സൗഖ്യം
7) നിലപ്പന-ഭൂമിദേവി-ജന്മസാഫല്യം
8) വള്ളി ഉഴിഞ്ഞ- ഇന്ദ്രന്‍-ഇഷ്ടലാഭം
9) ചെറൂള -യമധര്‍മന്‍- ആയുര്‍ദൈര്‍ഘ്യം
10) മുയല്‍ ചെവിയന്‍-കാമദേവന്‍- സൗന്ദര്യം
പ്രഭാതത്തിന് മുന്‍പ് തിരുവാതിര നാള്‍ അവസാനിക്കുമെങ്കില്‍ പുലവൃത്തം പാടിയാണ് ആഘോഷങ്ങള്‍ അവസാനിപ്പിക്കുന്നത്. പുലം എന്ന വാക്കിന് പാടം, നിലം എന്നര്‍ത്ഥം. പാടവുമായി ബന്ധപ്പെട്ട പാട്ടുകളാണ് പുലവൃത്തം. പുലവൃത്തത്തില്‍ രചിക്കപ്പെട്ടതാണ് രുഗ്മിണീ സ്വയംവരം. ഇതു കഴിഞ്ഞാല്‍ വീണ്ടും കുളിക്കണമെന്നാണ് ആചാരം. ആതിരയാഘോഷങ്ങളില്‍ പൂര്‍ത്തിരുവാതിരയ്‌ക്കെത്തുന്ന ഭര്‍ത്താവിനെ ദശപുഷ്പം ചൂടിക്കണമെന്നുണ്ട്.

No comments:

Post a Comment